
'സേഫ് റ്റു ഈറ്റ്' പദ്ധതിയുടെ ഭാഗമായി വെള്ളായണി കാര്‍ഷിക കോളേജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധന ലാബിലാണ് പരിശോധന നടന്നത്. കീടനാശിനി പരിശോധനക്കുള്ള അത്യാധുനിക സൗകര്യങ്ങളും, 100 കോടിയില്‍ ഒരു അംശം വരെ കീടനാശിനി അംശം അളക്കുന്ന ഗ്യാസ് ക്രൊമറ്റോഗ്രാഫ്, ലിക്വിഡ് ക്രൊമറ്റോഗ്രാഫ്, മാസ്സ് സ്‌പെക്‌ട്രോമീറ്റര്‍ എന്നീ ഉപകരണങ്ങളുമുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള ലാബാണ് വെള്ളായണി കാര്‍ഷിക കോളേജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധന ലാബ്.
തിരുവനന്തപുരം ജില്ലയിലെ സൂപ്പര്‍/ഹൈപ്പര്‍/ജൈവ മാര്‍ക്കറ്റുകളില്‍ നിന്ന് ശേഖരിച്ച 21 ഇനങ്ങളില്‍പ്പെട്ട 67 സുഗന്ധവ്യഞ്ജന, മസാലപ്പൊടി സാമ്പിളുകളാണ് പരിശോധിച്ചത്. ഏലയ്ക്ക, വറ്റല്‍മുളക്, മുളക്‌പൊടി, ചതച്ചമുളക്, ജീരകപൊടി, ജീരകം, ഗരംമസാല, ചുക്ക്‌പൊടി, കാശ്മീരി മുളകുപൊടി, ഉലുവ, പെരുംജീരകം എന്നിവയിലാണ് വിഷാംശം കണ്ടെത്തിയത്. ക്യുനാല്‍ഫോസ്, ക്ലോര്‍പെറി ഫോസ്, ബെഫെന്‍ത്രിന്‍, ലാംബ്ഡാ സെഹാലോത്രിന്‍, സൈപര്‍മെത്രിന്‍,ഫെന്‍വാലറേറ്റ്, എത്തയോണ്‍,ഫൊസലോണ്‍, പ്രൊഫെനോഫോസ്,മീത്തൈല്‍ പാരത്തിയോണ്‍ എന്നീ കീടനാശിനികളുടെ അംശമാണ് കണ്ടെത്തിയത്. 2011ല്‍ കേരളത്തില്‍ നിരോധിച്ചതാണ് പ്രൊഫെനോഫോസ്, മീത്തൈല്‍ പാരത്തിയോണ്‍ എന്നീ കീടനാശിനികള്‍.
ഇവയില്‍ ഏറ്റവും കൂടുതല്‍ വിഷാംശം കണ്ടെത്തിയത് ഏലയ്ക്കയിലാണ്. പരിശോധിച്ച ആറു സാമ്പിളുകളിലും വിഷാംശങ്ങള്‍ കണ്ടെത്തി. പലതിലും അനുവദനീയമായതിലും കൂടുതല്‍ അളവിലാണ് വിഷാംശം. ക്യുനാല്‍ഫോസ്, ക്ലോര്‍പെറി ഫോസ്, ബെഫെന്‍ത്രിന്‍, ലാംബ്ഡാ സെഹാലോത്രിന്‍, സൈപര്‍മെത്രിന്‍,ഫെന്‍വാലറേറ്റ്, എത്തയോണ്‍,ഫൊസലോണ്‍ എന്നീ കീടനാശിനികളാണ് ഏലയ്ക്കയില്‍ കണ്ടെത്തിയത്.
പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍, ഉണങ്ങിയ പഴവര്‍ഗ്ഗങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍, പാക്കറ്റില്‍ ലഭിക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍, മസാലപ്പൊടികള്‍ എന്നിവയുടെ സാമ്പിളുകളാണ് പരിശോധിച്ചത്. കാര്‍ഷിക സര്‍വകലാശാലയിലെ അസോസിയേറ്റ് ഡയരക്ടര്‍ ഡോ. തോമസ് ബിജു മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയുടെ ഫലം സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെയാണ് പുറത്തുവിട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam