
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ പെട്രോള്‍ പമ്പ് സമരം. എണ്ണ കമ്പനികള്‍ പമ്പുടമകള്‍ക്ക് നല്‍കുന്ന കമ്മീഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പമ്പുടമകളുടെ സമരം. സംസ്ഥാനത്തെ ഭൂരിപക്ഷം പമ്പുകളും ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ അടച്ചിടും.
ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ കീഴിലുള്ള 1,500 ഓളം പെട്രോള്‍ പമ്പുകളാണ് 24 മണിക്കൂര്‍ സമരത്തില്‍ പങ്കെടുക്കുന്നത്. ഡീലര്‍ കമ്മീഷന്‍ വര്‍ദ്ധിപ്പിക്കുക, ബാഷ്പീകരണ നഷ്ടം തടയാന്‍ നടപടി എടുക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക തുടങ്ങി ഒമ്പത് സംസ്ഥാനങ്ങളും പുതുച്ചേരി, ദില്ലി തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഒരു വിഭാഗം പമ്പുകളും നാളെ അടച്ചിടും.
എണ്ണക്കമ്പനികളുടെ ഏകപക്ഷീയ നടപടികള്‍ക്ക് എതിരെയുള്ള പ്രതിഷേധ സമരങ്ങളുടെ ഭാഗമായി മെയ് പത്തിന് എകെഎഫ്‌പിടി വഞ്ചന ദിനം ആചരിച്ചിരുന്നു. സംസ്ഥാനത്തെ 95% ഡീലര്‍മാരും എണ്ണ കമ്പനിയില്‍നിന്ന് ഇന്ധനമെടുക്കാതെയായിരുന്നു പ്രതിഷേധം. നാളത്തെ സമരത്തിലും എണ്ണക്കമ്പനികള്‍ അനുകൂല തീരുമാനം എടുത്തില്ലെങ്കില്‍ എല്ലാ ഞായറാഴ്ചകളിലും പമ്പുകള്‍ അടയ്ക്കാനാണ് എകെഎഫ്‌പിടിയുടെ ആലോചന. അതേസമയം കേരള സ്‌റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല. സ്വകാര്യ എണ്ണക്കമ്പനികളുടെ പമ്പുകളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പമ്പുകളും അടക്കം 600ഓളം പമ്പുകള്‍ സംസ്ഥാനത്ത് നാളെ തുറക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam