
ജയ്പ്പൂര്‍: ഭാരത ബന്ദിന്‍റെ ഭാഗമായുള്ള സംഘര്‍ഷത്തില്‍ ദളിത് പ്രക്ഷോഭകാരികള്‍ പോലീസുകാരനെ കൊലപ്പെടുത്തി എന്നത് വ്യാജവാര്‍ത്ത. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉത്തരേന്ത്യയില്‍ ഭാരത ബന്ദിനോട് അനുബന്ധിച്ച് വ്യാപക സംഘര്‍ഷം ഉണ്ടായത്. അന്ന് പോലീസ് വെടിവയ്പ്പില്‍ 12 ഒളം ദളിത് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്ന് വലിയതോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇതിന് പിന്നാലെയാണ് ഒരു തീവ്രഹിന്ദു ഗ്രൂപ്പിന്‍റെ പേജില്‍ ദളിതര്‍ മഹേന്ദ്ര ചൗധരി എന്ന പോലീസ് ഉദ്യോഗസ്ഥനെ രാജസ്ഥാനിവെ ജോഥ്പൂരില്‍ കൊലപ്പെടുത്തി എന്ന ദൃശ്യം പ്രചരിപ്പിച്ചത്. ആയിരക്കണക്കിന് ഷെയറാണ് ഈ പോസ്റ്റിന് കിട്ടിയത്. മോദിസേന പോലുള്ള സംഘപരിവാര്‍ അനുകൂല പേജുകളും, ചില തീവ്ര വലതുപക്ഷ സൈറ്റുകളും ഇത് വാര്‍ത്തയാക്കി. ഇതിന് പിന്നാലെയാണ് ഈ പോസ്റ്റിനൊപ്പം പ്രചരിച്ച ചിത്രത്തിന്‍റെ സത്യം പുറത്തായത്.
ലോജിക് ഇന്ത്യന്‍ എന്ന സൈറ്റിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 2017 ല്‍ യുപിയിലെ കാണ്‍പൂരില്‍ നടന്ന പ്രതിഷേധത്തിലാണ് ഈ സംഭവം അരങ്ങേറിയത്. ഒരു പതിനാറുകാരിയെ ബലാത്സംഗം ചെയ്തതില്‍ പ്രതിഷേധിച്ച് നടന്ന മാര്‍ച്ചാണ് ഇന്ന് പ്രതിഷേധത്തിനും പോലീസിനെതിരായ കയ്യേറ്റത്തിനും വഴിവച്ചത്.
എന്നാല്‍ ജോഥ്പൂരില്‍ ദളിത് പ്രതിഷേധത്തിനിടയില്‍ ഒരു പോലീസുകാരന്‍ മരണപ്പെട്ടിരുന്നു. അദ്ദേഹത്തിന്‍റെ പേര് ഹേന്ദ്ര ചൗധരി എന്ന് തന്നെയാണ് പക്ഷെ അദ്ദേഹം ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത് എന്ന് ജോഥ്പൂര്‍ എ.സി.പി തന്നെ സ്ഥിരീകരിക്കുന്നുണ്ട്. ഇതോടെ മറ്റൊരു വ്യാജ വാര്‍ത്തകൂടിയാണ് പൊളിയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam