
ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടി എന്ന പദവിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (സിപിഐ-എം) -ന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. 1989 സെപ്റ്റംബറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിപിഎമ്മിന് നല്‍കിയ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യണമെന്നാണ് ഹര്‍ജിയില്‍ ആവശ്യം.ജോജോ ജോസ് എന്നയാളാണ് ഹര്‍ജി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി.ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജി എത്തിയത്. ഹര്‍ജി സ്വീകരിച്ച കോടതി അടുത്ത മാര്‍ച്ച് 28 ന് വാദം കേള്‍ക്കാനായി മാറ്റി. നേരത്തെ ഇതേ ആവശ്യവുമായി ഹര്‍ജിക്കാരന്‍ നല്‍കിയ അപേക്ഷ 2016 ഓഗസ്റ്റില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയിരുന്നു. അപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്ന ന്യായവാദങ്ങള്‍ പരിഗണിക്കാതെയാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ അത് തള്ളിയതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഇന്ത്യന്‍ ഭരണഘടനയോട് സിപിഎമ്മിന്റെ ഭരണഘടന പൂര്‍ണമായി കൂറു പുലര്‍ത്തുന്നില്ലെന്നാണ് ഹര്‍ജിയിലെ വാദം. തെറ്റായ കാര്യങ്ങള്‍ ഉയര്‍ത്തിയും വ്യാജമായവ കാട്ടിയുമാണ് സിപിഎം രജിസ്‌ട്രേഷന്‍ നേടിയെടുത്തത്. സിപിഎമ്മിന്റെ പ്രധാനപ്പെട്ട ലക്ഷ്യം തന്നെ ഭരണഘടനാവിരുദ്ധമാണെന്നും നിയമവിരുദ്ധ കാര്യങ്ങള്‍ക്കായാണ് പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു. പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ സമര്‍പ്പിച്ച രേഖകള്‍ ഹാജരാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam