
ദില്ലി: വിമാനത്തില്‍ പൈലറ്റിന് സംഭവിച്ച കയ്യബദ്ധം മണിക്കൂറുകളോളം ദില്ലി വിമാനത്താവളത്തെ പരിഭ്രാന്തിയിലാഴ്ത്തി. വിമാനം റാഞ്ചുന്നത് പോലുള്ള സംഭവങ്ങളുണ്ടായാല്‍ പൈലറ്റുമാര്‍ ഇക്കാര്യം അറിയിക്കുന്നതിന് ഉപയോഗിക്കുന്ന 'ഹൈജാക്കിങ് ബട്ടണ്‍' ആണ് പൈലറ്റ് അബദ്ധത്തില്‍ അമര്‍ത്തിയത്. തുടര്‍ന്ന് എന്‍.എസ്.ജി അടക്കമുള്ള സുരക്ഷാ സേനകള്‍ സ്ഥലത്തെത്തിയിതിന് ശേഷമാണ് പൈലറ്റിന് അബദ്ധം പറ്റിയാണെന്ന് തിരിച്ചറിഞ്ഞത്.
124 യാത്രക്കാരും ഒന്‍പത് ജീവനക്കാരുമായി അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്കു പുറപ്പെടാനൊരുങ്ങിയ എരിയാന അഫ്ഗാൻ എയർലൈൻസ് വിമാനമാണ് മണിക്കൂറുകളോളം വൈകിയത്. എഫ്.ജി 312 വിമാനം ശനിയാഴ്ച വൈകുന്നേരം 3.30ഓടെയാണ് കാണ്ഡഹാറിലേക്ക് പറക്കാനൊരുങ്ങിയത്. എന്നാല്‍ യാത്ര പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളിന് ഹൈജാക്കിങ് അലാം ലഭിക്കുകയായിരുന്നു.
ഉടന്‍ വിമാനത്തെ ഐസോലേഷന്‍ ബേയിലേക്ക് മാറ്റി. ദേശീയ സുരക്ഷാ സേനയും ഭീകര വിരുദ്ധസേനയും ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയതോടെ വിമാനത്താവളത്തില്‍ പരിഭ്രാന്തി പടര്‍ന്നു. അബദ്ധം പറ്റിയതാണെന്ന് വ്യക്തമായതോടെയാണ് രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ആശങ്കകള്‍ക്ക് വിരാമമായത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ വീണ്ടും സുരക്ഷാ പരിശോധന നടത്തി. എല്ലാ യാത്രക്കാരുടെയും കസ്റ്റംസ് പരിശോധനകള്‍ ഒരിക്കല്‍ കൂടി പൂര്‍ത്തീകരിച്ച ശേഷമാണ് വിമാനത്തെ യാത്ര തുടരാന്‍ അനുവദിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam