
തിരുവനന്തപുരം: പ്രളയത്തില്‍ നാശനഷ്ടത്തിന്‍റെ വ്യാപ്തി കൂടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാഥമികമായി കണക്കാക്കിയതിനെക്കാള്‍ ഭീമമായ നഷ്ടമുണ്ടാകും എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വീടും വീട്ടുപകരണങ്ങളും നഷ്ടമായവർക്ക് പ്രാദേശികമായി സഹായം ലഭ്യമാക്കാൻ ശ്രമിക്കും. തെരുവിലേക്ക് ഇറങ്ങേണ്ടിവരുന്നവരെ സംരക്ഷിക്കും.
ദുരിത ബാധിതരെ സാങ്കേതിക തടസങ്ങള്‍ പറഞ്ഞ് ഒഴിവാക്കരുത്. അവധിക്ക് ശേഷം ബാങ്ക് തുറക്കുന്ന ദിനം 10,000 രൂപ കൈമാറും. ഇന്‍ഷുറന്‍സ് തുക ഉടന്‍ നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏത് ദുരന്തത്തെയും അതിജീവിക്കാന്‍ നമ്മുടെ ഭരണയന്ത്രത്തിന് കഴിയുമെന്ന് തെളിയിക്കാന്‍ കളക്ടര്‍മാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മാലിന്യ സംസ്കരണത്തില്‍ ശ്രദ്ധവേണം. മാലിന്യം ജലസ്രോതസ്സുകളില്‍ തളളിയാല്‍ നടപടിയെടുക്കും. പകര്‍ച്ചവ്യാധികള്‍ തടയാന്‍ പ്രത്യേകം ശ്രദ്ധ നല്‍കണം. പ്രതിരോധ മരുന്നുകള്‍ കഴിക്കാന്‍ എല്ലാവരും തയ്യാറാകണം. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീടുകള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ തയ്യാറാകുന്ന വ്യക്തികളെയും സ്ഥാപനങ്ങളും സംഘടനകളും കണ്ടെത്തണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
1,97,518 പേരാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. പുനര്‍നിര്‍മ്മാണമാണ് ഇപ്പോള്‍ മുന്നിലുള്ള വെല്ലുവിളി. ഐക്യത്തിന്‍റെയും യോജിപ്പിന്‍റെയും മാതൃകയിലൂടെ ഈ ലക്ഷ്യം കൈവരിക്കനാണ് സര്‍ക്കാരിന്‍റെ ശ്രമം. ഇതിനിടയിലുള്ള പ്രതിപക്ഷനേതാവിന്‍റെ വിമര്‍ശനം വിമര്‍ശനത്തിന് വേണ്ടി മാത്രമാണ്. ഓഖി ഫണ്ടില്‍ നിന്നും ചില്ലി കാശും വകമാറ്റി ചെലവഴിച്ചിട്ടില്ല. ഫണ്ട് ചെലവഴിക്കുന്ന കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സന്നദ്ധപ്രവര്‍ത്തനത്തിന് കൂടുതല്‍ യുവാക്കള്‍ രംഗത്ത് വരണം. പുനര്‍നിര്‍മ്മാണത്തിന് ഈ കൂട്ടായ്മ വേണം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതി ജഡ്ജിമാരുടെ ഇടപെടല്‍ ശ്ലാഘനീയം . പുനര്‍ നിര്‍മ്മാണത്തെക്കുറിച്ചുളള മാധ്യമ ചര്‍ച്ചകള്‍ക്ക് അഭിനന്ദനം - പിണറായി വിജയന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam