
തിരുവനന്തപുരം: വിദേശ ഫണ്ട് സ്വീകരിക്കുന്നതിലെ തടസ്സം നീക്കാന്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎഇ സഹായത്തെ മോദി സ്വാഗതം ചെയ്തതാണെന്നും പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇതില്‍ തടസം നേരിടുകയാണെങ്കില്‍ പ്രധാനമന്ത്രിയുമായി നേരിട്ട് സംസാരിക്കും. 2013ലെ നിയമമനുസരിച്ച് വിദേശരാജ്യങ്ങളിൽ നിന്ന് സഹായം തേടാൻ തടസമില്ലെന്നും പിണറായി വിജൻ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി നാളെ ചെങ്ങന്നൂരിലെ ദുരിതബാധിതരെ കാണും. സര്‍ക്കാര്‍ ദുരിതബാധിതര്‍ക്ക് ഒപ്പമുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. വീടുകളിലേക്ക് മടങ്ങുന്നവര്‍ തളരരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 318 കോടി രൂപ. രക്ഷാപ്രവര്‍ത്തനം നടത്തിയ സൈനികര്‍ക്ക് യാത്രയയപ്പ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 26-ാം തീയതി വൈകുന്നേരം മസ്കറ്റ് ഹോട്ടലില്‍ വെച്ചായിരിക്കും യാത്രയയപ്പ് നല്‍കുക.
അതേസമയം, പ്രതിപക്ഷത്തിന്‍റെ വിമര്‍ശനങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കി. വെള്ളപ്പൊക്കമുണ്ടായത് ഡാം തുറന്നുവിട്ടതുകൊണ്ടെന്ന വാദം തെറ്റെന്നും സംസ്ഥാനത്ത് 154% അധികം മഴ പെയ്തെന്നും പിണറായി വിജയന്‍ പറഞ്ഞു. പെട്ടെന്ന് കനത്ത മഴ പെയ്തപ്പോഴാണ് ഡാം തുറന്നത്. പമ്പയിലെ കക്കി ഉള്‍പ്പടെയുളള അണക്കെട്ടുകള്‍ തുറക്കേണ്ടി വന്നു. ബാണാസുരസാഗര്‍ തുറക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കാറില്ല. മണ്ണുകൊണ്ടുണ്ടാക്കിയ ഡാമാണ് ബാണാസുരസാഗര്‍. സംഭരണശേഷിക്ക് മുകളിലെത്തിയാല്‍ ഒഴുക്കിക്കളഞ്ഞേ തീരൂ എന്നും പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam