
തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യമേഖലയെ ഏല്‍പ്പിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കാര്യക്ഷമതയും വരുമാനവും വര്‍ധിപ്പിക്കാനും നിക്ഷേപം ആകര്‍ഷിക്കാനും സ്വകാര്യപങ്കാളിത്തം പ്രയോജനപ്പെടുമെന്ന ന്യായം പറഞ്ഞാണ് കേന്ദ്രമന്ത്രിസഭ ഈ തീരുമാനമെടുത്തത്.
എന്നാല്‍ പൊതുമേഖലയില്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ വികസനം കൊണ്ടുവരാനും നിക്ഷേപം ആകര്‍ഷിക്കാനും കഴിയുമെന്നും പദ്ധതിയെ എതിര്‍ത്ത് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഘട്ടംഘട്ടമായി രാജ്യത്തിന്‍റെ സിവില്‍ വ്യോമയാന മേഖല പൂര്‍ണമായി സ്വകാര്യവല്‍ക്കരിക്കാനുളള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. രാജ്യതാല്‍പര്യത്തിന് ദോഷമാണ് ഈ നിലപാട്. ഇതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യമേഖലയെ ഏല്‍പ്പിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണം.
കാര്യക്ഷമതയും വരുമാനവും വര്‍ധിപ്പിക്കാനും നിക്ഷേപം ആകര്‍ഷിക്കാനും സ്വകാര്യപങ്കാളിത്തം പ്രയോജനപ്പെടുമെന്ന ന്യായം പറഞ്ഞാണ് കേന്ദ്രമന്ത്രിസഭ ഈ തീരുമാനമെടുത്തത്. എന്നാല്‍ പൊതുമേഖലയില്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ വികസനം കൊണ്ടുവരാനും നിക്ഷേപം ആകര്‍ഷിക്കാനും കഴിയും.
സംസ്ഥാനത്തെ ആദ്യ വിമാനത്താവളമായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ പിന്തുണയോടെ നടപടികള്‍ നീങ്ങുന്നതിനിടയിലാണ് സ്വകാര്യവല്‍ക്കരിക്കാനുളള തീരുമാനം വരുന്നത്. തിരുവനന്തപുരം വിമാനത്താവള വികസനത്തിന് 18 ഏക്ര ഭൂമി കൂടി ഏറ്റെടുത്തു നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച നടപടികള്‍ മുന്നോട്ടു നീങ്ങുകയാണ്. തിരുവനന്തപുരം അന്താരാഷ്ട്ര ടെര്‍മിനല്‍ മാറ്റുന്നതിന് നേരത്തെയും സംസ്ഥാന സര്‍ക്കാര്‍ ഭൂമി ലഭ്യമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം കേരളത്തെ സംബന്ധിച്ച് തീര്‍ത്തും നിരാശാജനകമാണ്.
ഘട്ടംഘട്ടമായി രാജ്യത്തിന്‍റെ സിവില്‍ വ്യോമയാന മേഖല പൂര്‍ണമായി സ്വകാര്യവല്‍ക്കരിക്കാനുളള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. രാജ്യതാല്‍പര്യത്തിന് ദോഷമാണ് ഈ നിലപാട്. ഇതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam