
തിരുവനന്തപുരം: സെൽഫിയല്ല ജീവനാണ് വലുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് ഡാമുകള്‍ തുറന്നുവിട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്‍കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ മിക്കവരും പാലിക്കുന്നുണ്ട് എന്നാല്‍ ചുരുക്കം ചിലര്‍ ഈ അവസരം കാഴ്ച്ച കാണാനും സെല്‍ഫി എടുക്കാനും ഉപയോഗിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഇത്തരക്കാര്‍ ഇതില്‍ നിന്ന് പിന്‍മാറണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളം സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത രൂക്ഷമായ കാലവർഷക്കെടുതിയിൽ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. കാഴ്ചകാണാനും സെൽഫി എടുക്കാനുമുള്ള എല്ലാ യാത്രകളും നിർബന്ധമായും ഒഴിവാക്കണമെന്ന് മുഖ്യമന്തി ഫേസ്ബുക്ക് പോസ്റ്റിലൂടെ നിര്‍ദ്ദേശിച്ചു.
ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും ഉയർത്തിയ സാഹചര്യത്തില്‍ വെള്ളം ഉയരാനുള്ള സാധ്യത മനസിലാക്കി പെരിയാറിന്റെ ഇരുകരകളിലുമുള്ളവരെ പരമാവധി മാറ്റാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ പെരിയാറിന്‍റെ തീരപ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആളുകൾ പെരിയാറിൽ ഇറങ്ങരുതെന്നും പെരിയാറിനു സമീപത്തേക്ക് പോകരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
കർക്കിടക വാവുബലിയുമായി ബന്ധപ്പെട്ട് പൊലീസും മറ്റ് ഉദ്യോഗസ്ഥരും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ബലിതർപ്പണത്തിന് ഇറങ്ങേണ്ടി വരുന്ന ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ചിലയിടങ്ങളിൽ പ്രകൃതിക്ഷോഭം മൂലം കനത്ത നാശനഷ്ടം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബലിതർപ്പണത്തിനെത്തുന്നവർ അപകടമുണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തണം. ഡാമുകൾ തുറക്കുന്നതിനാൽ പുഴകളിൽ പെട്ടെന്ന് ജലനിരപ്പ് ഉയർന്നു വരാൻ സാധ്യതയുണ്ട്. കടലോരങ്ങളിൽ കടലാക്രമണ സാധ്യതയും നിലനിൽക്കുന്നു. ബലിതർപ്പണ കേന്ദ്രങ്ങളിൽ എത്തുന്നവർ ഇത്തരം സാഹചര്യം കൂടി പരിഗണിച്ച് പൊലീസുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി മറ്റൊരു ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam