
പാലക്കാട്: പികെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ കാര്യമായ ചർച്ച നടക്കാതെ പാലക്കാട് ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം അവസാനിച്ചു. പെൺകുട്ടിയുടെ പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചവരെന്ന് ആക്ഷേപം കേട്ട ജില്ലാ ഭാരവാഹികളെ തന്നെ നേതാക്കളായി വീണ്ടും സമ്മേളന തെരഞ്ഞെടുത്തു. സമ്മേളനത്തിന്‍റെ ലക്ഷ്യം വഴിമാറരുതെന്ന് ഉദ്ദേശിച്ചാണ് പികെ ശശി വിഷയത്തിൽ ചർച്ച വേണ്ടതെന്ന നിലപാടെടുത്തതെന്ന് എം സ്വരാജ് വിശദീകരിച്ചു
പികെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ ചർച്ച വേണ്ടെന്ന നിർദ്ദേശത്തോടെയാണ് ജില്ലാ സമ്മേളനം തുടങ്ങിയത്. എന്നാൽ റിപ്പോർട്ട് അവതരണത്തിന് ശേഷം നടന്ന ചർച്ചയിൽ മുണ്ടൂർ, പുതുശ്ശേരി, പട്ടാമ്പി ബ്ലോക്കുകളിലെ പ്രതിനിധികൾ വിഷയമുന്നയിച്ചു. ഏറെനേരത്തെ തർക്കങ്ങൾക്ക് ശേഷം സംസ്ഥാന നേതാക്കളിടപെട്ട് പ്രതിനിധികളെ ശാന്തരാക്കി. ചർച്ചക്കുളള മറുപടിയിലാണ് സ്വരാജ് നിലപാട് വ്യക്തമാക്കിയത്. ജില്ല സമ്മേളനത്തിന്‍റെ അജണ്ടവഴിമാറിപ്പോകാതിരിക്കാനാണ് അപ്രകാരം പറഞ്ഞതെന്നും, ശശി വിഷയം ചർച്ചയാക്കിയത് തെറ്റില്ലെന്നും സ്വരാജ് മറുപടി നൽകി.
നിലവിൽ സിപിഎം സംസ്ഥാന നേതൃത്വം നടപടികളുമായി മുന്നോട്ട് പോകുന്നുണ്ടെന്നും സ്വരാജ് വിശദീകരിച്ചു. പരാതി ഉന്നയിച്ച പെൺകുട്ടിയെ പുതിയ ജില്ലാകമ്മറ്റിയിൽ നിലനിർത്തിയിട്ടുണ്ട്. പെൺകുട്ടിക്കൊപ്പമെന്ന സൂചന നൽകാൻ പി കെ ശശിയെ പിന്തുണക്കുന്ന നേതാക്കളെ ഒഴിവാക്കി. പുതുശ്ശേരി, മുണ്ടൂർ ബ്ലോക്കുകളിലെ കൂടുതൽ പ്രവർത്തകർക്ക് പുതിയ കമ്മിറ്റിയിൽ ഇടം നൽകി. അതേസമയം നിലവിലെ നേതൃത്വം മാറണമെന്ന് ഒരു വിഭാഗം പ്രവർത്തകർ ആവശ്യപ്പെട്ടിട്ടും ഫലമുണടായില്ല. കെ പ്രേംകുമാർ ജില്ല സെക്രട്ടറിയായും എം ശശിയെ പ്രസിഡന്റായും വീണ്ടും തെരഞ്ഞെടുത്തു. ഒത്തു തീർപ്പിന് ശ്രമിച്ചവരെന്ന് ആരോപണമുയരുന്ന നേതൃനിരയെ നിലനിർത്തിയത് പ്രവർത്തകർക്കിടയിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്. സിപിഎം സിപിഎം ജില്ലാ നേതൃത്വത്തിന്റെ കൂടി താത്പര്യം പരിഗണിച്ചാണിവരെ നിലനിർത്തിയതെന്നാണ് സൂചന. ഇതോടെ കൂടുതൽ ഭിന്നതകളിലേക്ക് പാലക്കാട് ഡിവൈഎഫ്ഐ ഘടകം നീങ്ങുമെന്ന് പ്രവർത്തകർ പറയുന്നു. ശശിക്കെതിരായ നടപടി വൈകുന്നതും ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിലെ നിലപാടുകളുടെയും സാഹചര്യത്തിൽ നിയമ നടപടികളിലേക്ക് നീങ്ങേണ്ടിവരുമെന്ന കണക്കുകൂട്ടലിലാണ് പരാതിക്കാരിക്കൊപ്പമുളള നേതാക്കൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam