കൊച്ചി: തുറമുഖ അഴിമതി ആരോപണം സംബന്ധിച്ച കേസിൽ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ ഹർജി കോടതി തള്ളി. മുവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരുന്ന കാലത്ത് സോളാർ പാനലുകൾ സ്ഥാപിക്കുന്നതിൽ നാലു കോടിയോളം രൂപയുടെ അഴിമതി നടത്തിയെന്നാരാപിച്ചു കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹർജി നൽകിയത്.
ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടർ ആയിരുന്ന കാലത്ത് വിഴിഞ്ഞം, വലിയതുറ, അഴീക്കൽ, ബേപ്പൂർ തുടങ്ങിയ തുറമുഖങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ ഉത്തരവിട്ടിരുന്നു. ഒരു കോടി അറുപത്തി നാല് ലക്ഷം രൂപയ്ക്ക് പൂർത്തിയാക്കേണ്ട പദ്ധതി, അഞ്ച് കോടി അറുപത്തിനാല് ലക്ഷം രൂപ മുതൽ മുടക്കിയാണ് നടപ്പാക്കിയത്. ഇതിലൂടെ നാല് കോടി രൂപയുടെ സാന്പത്തിക നഷ്ടം സംസ്ഥാന സർക്കാരിന് ഉണ്ടായെന്നായിരുന്നു പ്രധാന ആരോപണം.