അന്നാ രാജന്റെ അനുഭവം ഒറ്റപ്പെട്ടതല്ലെന്ന് ബോഡി ബിൽഡർ ആരതി കൃഷ്ണ. ചിത്രങ്ങളും വീഡിയോകളും മോശം രീതിയിൽ പ്രചരിപ്പിക്കുന്നുവെന്നും സമാന അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്നും ആരതി പറഞ്ഞു.
തിരുവനന്തപുരം: സിനിമ താരം അന്നാ രാജന്റെ അനുഭവം ഒറ്റപ്പെട്ടതല്ലെന്ന് ബോഡി ബിൽഡർ ആരതി കൃഷ്ണ. ചിത്രങ്ങളും വീഡിയോകളും മോശം രീതിയിൽ പ്രചരിപ്പിക്കുന്നുവെന്നും സമാന അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്നും ആരതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരിപാടികൾക്ക് പോകുമ്പോൾ നിരവധി പേർ വന്ന് ഫോട്ടോകളും വീഡിയോകളും എടുത്തുപോകും. ശേഷം മോശം രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്യും. മുൻപ് ഒരു പരിപാടിക്ക് പോയപ്പോൾ തന്റെ വീഡിയോകൾ ചിത്രീകരിക്കരുതെന്ന് അവിടെയെത്തിയ മീഡിയയോട് മുൻകൂട്ടി പറഞ്ഞിരുന്നു. എന്നാൽ, ആ പരിപാടിക്ക് ശേഷം വീട്ടിൽ എത്തിയപ്പോൾ വളരെ മോശമായ രീതിയിൽ ഫോട്ടോകളും വീഡിയോകളും പ്രചരിക്കപ്പെട്ടത് കാണുകയാണ് ചെയ്തത്. പല വീഡിയോകളും തനിക്ക് ഉൾക്കൊള്ളാൻ കഴിയാറില്ലായിരുന്നു. ഇത്തരം വീഡിയോകൾ കണ്ടെപ്പോൾ ആത് പ്രചരിപ്പിച്ച മീഡിയയെ വിളിച്ച് അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞപ്പോൾ അയാൾ മോശം രീതിയിലാണ് പെരുമാറിയതെന്നും ആരതി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസിന്റെ നമസ്തേ കേരളത്തിലാണ് ആരതി കൃഷ്ണ ദുരനുഭവം പങ്കുവെച്ചത്. ആറ്റുകാൽ പൊങ്കാലക്കെത്തിയ സിനിമ- സീരിയൽ താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ആദ്യമായി പൊങ്കാല അർപ്പിക്കാനെത്തിയ അന്ന രാജന്റെ വീഡിയോകളും ഇക്കൂട്ടത്തത്തിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. അന്ന രാജനെതിരെ വസ്ത്രധാരണത്തിന്റെ പേരിൽ വലിയ രീതിയിലുള്ള സൈബർ അറ്റാക്കുകളും ഉണ്ടായി. പിന്നീട് പൊങ്കാലയുമായുണ്ടായ വിവാദങ്ങളിൽ അന്ന രാജൻ മാപ്പ് പറയുകയും ചെയ്തിരുന്നു.
