പ്രധാനമന്ത്രി ഇന്ന് പലസ്തീനിൽ, മോദി- അബ്ബാസ് കൂടിക്കാഴ്ച ഉച്ചയ്ക്ക്

By Web DeskFirst Published Feb 10, 2018, 8:17 AM IST
Highlights

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പലസ്തീൻ പ്രസിഡൻറ് മഹമൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തും. റമല്ലയിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്കു ശേഷം നിരവധി കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പു വയ്ക്കും. വൈകിട്ട് ആറരയ്ക്ക് യൂഎഇ സന്ദർശനത്തിനായി അബുദാബിയിലെത്തുന്ന മോദിയെ കിരീടവകാശി വിമാനത്താവളത്തിൽ സ്വീകരിക്കും.

ഇന്ത‍്യൻ സമയം ഇന്നുച്ചതിരിഞ്ഞ് ഒന്ന് നാല്പതിന് ജോർദ്മദനിൽ നിന്ന് റമല്ലയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വെറും മൂന്ന് മണിക്കൂറാകും അവിടെ തങ്ങുക. ആദ്യം യാസർ അറഫത്തിൻറെ ശവകൂടിരത്തിൽ പുഷ്പചക്രം അർപ്പിക്കുന്ന മോദി അറഫത്ത് മ്യൂസിയവും കാണും. പലസ്തീൻ പ്രധാനമന്ത്രി റമി ഹംദല്ലയും മോദിക്കൊപ്പമുണ്ടാകും. രണ്ടരയ്ക്ക് പ്രസിഡനറ് മഹമൂദ് അബ്ബാസിൻറെ പ്രസിഡൻഷ്യൽ ഹെഡ്ക്വാർട്ടേഴ്സായ മുഖാറ്റയിൽ മോദിക്ക് ആചാരപരമായ വരവേല്പ് നല്കും. മോദി ഗാർഡ് ഓഫ് ഓണർ പരിശോധിക്കും. തുടർന്ന് മഹമൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ച നടക്കും. 45 മിനിറ്റ് നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ചയ്ക്കു ശേഷം നിരവധി കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പു വയ്ക്കും. 

ഇന്ത്യൻ സമയം നാല് നാല്പതിന് മോദി റമല്ലയിൽ നിന്ന് ജോർദ്ദനിലേക്ക് തിരിക്കും. പിന്നീട് യുഎഇ സമയം ആറരയ്ക്ക് അബുദാബിയിൽ വന്നിറങ്ങുന്ന മോദിക്ക് വിമാനത്താവളത്തിൽ വൻ സ്വീകരണം നല്കും. 7 മണിക്ക് പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ അബുദാബി കിരീടാവകാശി ഷെയ്ക് മൊഹമ്മദ് ബിൻ സയദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച. 

തന്ത്രപ്രധാനബന്ധം ദൃഡമാക്കാനും സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാനുമുളള ചർച്ച നടക്കും. രാത്രി എട്ടരയ്ക്ക് മോദിയുടെ ബഹുമാനാർത്ഥം കിരീടാവകാശി വിരുന്ന് സൽക്കാരം ഒരുക്കുന്നുണ്ട്. മൂന്ന് രാജ്യങ്ങളാണ് നിശ്ചയിച്ചതെങ്കിലും ഇന്നലെ ജോർദ്ദാൻ രാജാവ് അബ്ദുള്ളയേയും കണ്ട നരേന്ദ്രമോദി ഗൾഫ് രാജ്യങ്ങളിലെ 90 ലക്ഷം വരുന്ന പ്രവാസി ഇന്ത്യക്കാരെ ഒപ്പം നിറുത്തുക കൂടി ഈ സന്ദർശനത്തിൽ ലക്ഷ്യമിടുന്നുണ്ട്

click me!