ബാങ്ക് വായ്പാ തട്ടിപ്പ്: മെഹുൽ ചോക്സിയുടെ 1210 കോടിയുടെ ആസ്തി കണ്ടുകെട്ടി

By Web DeskFirst Published Mar 1, 2018, 12:35 PM IST
Highlights
  • വായ്പ തട്ടിപ്പ് നടത്തിയവരെ ഇന്ത്യ വിടാൻ അനുവദിക്കരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇമിഗ്രേഷൻ വിഭാഗത്തിന് നിര്‍ദ്ദേശം നൽകി. 

മുംബൈ: ബാങ്ക് വായ്പാ തട്ടിപ്പ് നടത്തിയ മെഹുൽ ചോക്സിയുടെ 1210 കോടി രൂപയുടെ ആസ്തി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. അതേസമയം, വായ്പ തട്ടിപ്പ് നടത്തിയവരെ ഇന്ത്യ വിടാൻ അനുവദിക്കരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇമിഗ്രേഷൻ വിഭാഗത്തിന് നിര്‍ദ്ദേശം നൽകി. 

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 6,100 കോടി രൂപ വായ്പയെടുത്ത ശേഷം കടന്നുകളഞ്ഞ മെഹുൽ ചോക്സിയുടെ 41 വസ്തുവകകളാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. മുംബൈയിലെ 15 ഫ്ലാറ്റ്, 17 ഓഫീസ്, അലിബാഗിലുള്ള നാല് ഏക്കര്‍ ഫാം ഹൗസ്, മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമുള്ള  231 ഏക്കര്‍ ഭൂമി, ഹൈദരാബാദിലുള്ള 170 ഏക്കര്‍ ഭൂമി എന്നിവയാണ് കണ്ടുകെട്ടിയത്.

നീരവ് മോദിയുടെ അമ്മാവനും ഗീതാഞ്ജലി ജെംസിന്‍റെ പ്രൊമോട്ടറുമാണ് മെഹുൽ ചോക്സി . നീരവിനും ചോക്സിക്കുമെതിരെ ആദായ നികുതി വകുപ്പ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാത്തവരുടെ വിദേശ യാത്രയ്ക്ക് നിയന്ത്രണം  ഏര്‍പ്പെടുത്തണമെന്ന്  കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നൽകി.

കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ചികിത്സ അടക്കമുള്ള ആവശ്യങ്ങൾക്ക് മാത്രമായി വിദേശ യാത്ര പരിമിതപ്പെടുത്തണം. ഇവര്‍ തിരിച്ചെത്തുമെന്ന ഉറപ്പ് ബന്ധുക്കളിൽ നിന്ന്  വാങ്ങണമെന്നും ആഭ്യന്തരമന്ത്രാലയം ഇമിഗ്രേഷൻ വിഭാഗത്തിന് നിര്‍ദ്ദേശം നൽകി. 

click me!