
തിരുവനന്തപുരം: ഓപ്പറേഷൻ ജലരക്ഷയുടെ ഭാഗമായി പ്രളയ ബാധിതരായ നിർദ്ധന കുടുംബങ്ങളെ പൊലീസ് ദത്തെടുക്കുമെന്ന് ലോക്നാഥ് ബെഹ്റ. ദത്തെടുക്കുന്ന കുടുംബത്തിന് വഴികാട്ടിയായി അവശ്യസഹായങ്ങൾക്ക് പൊലീസ് കൂടെ ഉണ്ടാകും. താൻ വ്യക്തിപരമായി മൂന്നു കുടുംബങ്ങൾ ദത്തെടുക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പൊലീസ് 10കോടി രൂപ നൽകുമെന്നും ബെഹ്റ പറഞ്ഞു.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അനധികൃതമായി കടക്കുന്നവർക്കെതിരെ കേസെടുക്കും.പൂഴ്ത്തിവയ്പ്പും അമിത വില ഈടാക്കുന്നതും പിടികൂടാനായി ക്രൈം ബ്രാഞ്ചിനെ നിയോഗിച്ചു. രക്ഷാപ്രവർത്തനങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഇനി പുനർനിർമ്മാണം, സുരക്ഷ എന്നിവയിലേക്ക് ഓപ്പറേഷൻ ജലരക്ഷ കടക്കുകയാണെന്നെന്നും ഡിജിപി പറഞ്ഞു.
ചില ക്യാമ്പുകളിലേക്ക് കടന്ന് സാമൂഹ്യവിരുദ്ധർ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ചുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ നടപടികള്‍ ശക്തമാക്കുകയാണ്. ക്യാമ്പുകളിൽ പ്രവേശിക്കണമെങ്കിൽ പൊലീസുകൂടി ഉള്‍പ്പെട്ട ക്യാമ്പ് കമ്മിറ്റിയുടെ അനുമതി വാങ്ങണം. ഒറ്റപ്പെട്ട വീടുകളിൽ കുടുങ്ങി കിടക്കുന്നവരുണ്ടാകുമെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. ഓരോ പൊലീസ് സ്റ്റേഷൻ അടിസ്ഥാനത്തിലും എല്ലാവീടുകളിലും പരിശോധന നടത്തും.
വീടുകൾ വൃത്തിയാക്കാൻ പൊലീസും രംഗത്തിറങ്ങും. ക്യാമ്പുകളിൽ നിന്ന് ഡാറ്റാ ബാങ്കുണ്ടാക്കി എല്ലാം നഷ്ടമായ കുടുംബങ്ങളെ പൊലീസ് ദത്തെടുക്കാനും തീരുമാനിച്ചു. ദുരിതത്തിൽപ്പെട്ടവരെ കുറിച്ച് വിവരം ലഭിക്കാതെ നിരവധിപ്പേർ വിദേശത്തുനിന്ന് പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലേക്ക് ഇപ്പോഴും വിളിക്കുന്നുണ്ട്. വിളിച്ചവർക്കെല്ലാം കൃത്യമായ മറുപടി ഉടൻ നൽകുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam