റോഡരുകിൽ വൃദ്ധയുടെ മൃതദേഹം കണ്ടത് കൊലപാതകം തന്നെ; കൊച്ചുമകനും ഭാര്യയും അറസ്റ്റില്‍

By Web DeskFirst Published Jun 27, 2016, 6:14 PM IST
Highlights


 
 24 ന് രാവിലെയായിരുന്നു നബീസയെ ആര്യന്പാവിൽ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹനമിടിച്ച് മരിച്ചതാകാമെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും  മൃതദേഹത്തിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതാണ് കൊലപാതകമാണന്ന സംശയത്തിലേക്ക് എത്തിച്ചത്. സമീപത്ത് തന്നെ വിഷക്കുപ്പിയും   ഉണ്ടായിരുന്നു.മരിച്ച നിലയിൽ കണ്ടത്തുന്നതിന് രണ്ട് ദിവസം മുൻപ് ബന്ധുവീട്ടിൽ നോന്പ് തുറക്കാനായി നബീസ പോയിരുന്നു. പിന്നീട് ഇവരെകുറിച്ച് വിവരം ഉണ്ടായിരുന്നില്ല. 

കൊച്ചുമകൻ ബഷീർ ഇവരെ തന്‍റെ വാടക വീട്ടിലേക്ക്  കൂട്ടികൊണ്ട് പോയി ഭാര്യ ഫാസിലക്കൊപ്പം ചേർന്ന് വിഷം നൽകി കൊലപെടുത്തുകയായിരുന്നു. 22 ന് രാത്രി കൊലപെടുത്തിയ ശേഷം ഒരു ദിവസം വീട്ടിൽ സൂക്ഷിച്ച മൃതദേഹം വാടകക്ക് എടുത്ത കാറിൽ അടുത്ത ദിവസം റോഡരുകിൽ ഉപേക്ഷിച്ചു. മൂന്ന് വർഷം മുൻപ് ഫാസിലയുടെ 42 പവൻ സ്വർണാഭരണം വീട്ടിൽ നിന്നും നഷ്ടപ്പെട്ടിരുന്നു. ഇത് നബീസ എടുത്താണെന്ന് ഫാസില ബഷീറിനെ വിശ്വസിപ്പിച്ചു. സ്വർണം നഷ്ടപ്പെട്ടതിന് പിന്നാലെ ബഷീറിനെയും ഫാസിലയെയും വീട്ടിൽ നിന്ന് പുറത്താക്കി. ഇതാണ് നബീസയോട് ബഷീറിന് വൈരാഗ്യം ഉണ്ടാക്കാൻ ഇടയാക്കിയത്

സ്വർണം താൻ എടുത്തതാണെന്നും രോഗിയാണെന്നും നബീസയുടേതെന്ന പേരിൽ ഇരുവരും ചേർന്ന് തയ്യാറാക്കിയ ആത്മഹത്യാകുറിപ്പിൽ രേഖപെടുത്തിയിരുന്നു. അക്ഷരാഭ്യാസമില്ലാത്ത നബീസയുടേതെന്ന തരത്തില്‍ ആത്മഹത്യാകുറിപ്പ് തയ്യാറാക്കിയതാണ് കേസിൽ വഴിത്തിരിവായത്.അതേസമയം നഷ്ടപ്പെട്ട സ്വർണാഭരണം മറ്റാർക്കെങ്കിലും ഫാസില നൽകിയതാണോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളുമായി  പൊലീസ് തെളിവെടുപ്പ് നടത്തി.

click me!