
കരുനാഗപ്പള്ളി അമൃത എഞ്ചിനീയറിംഗ് കോളേജിലെ ഹോസ്റ്റല്‍ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയതിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ രാത്രിയില്‍ കോളേജില്‍ കയറി പൊലീസ് മര്‍ദ്ദിച്ചു. ഹോസ്റ്റലില്‍ മോശം ഭക്ഷണം വിതരണം ചെയ്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ പ്രിൻസിപ്പലിനെ ഉപരോധിച്ചു. ഭക്ഷണത്തിന്‍റെ പേര് പറഞ്ഞ് ചില ബാഹ്യ ശക്തികള്‍ കോളേജിന്‍റെ സമാധാന അന്തരീക്ഷം തകര്‍ക്കാൻ ശ്രമിക്കുന്നു എന്നാണ് അമൃതാനന്ദമയീ മഠത്തിന്‍റെ ഇക്കാര്യത്തിലുള്ള വിശദീകരണം.
ഇന്നലെ രാത്രി മെൻസ് ഹോസ്റ്റലിലെ രാത്രി ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടത്..കുട്ടികള്‍ സംഭവം വാര്‍ഡനെ അറിയിച്ചെങ്കിലും ഒത്തുതീര്‍ക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. പ്രതിഷേധം കനത്തതോടെ കോളേജധികൃതര്‍ പൊലീസിനെ വിളിച്ച് വരുത്തി. എന്നാല്‍ ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ പ്രകോപനപരമായി പെരുമാറിയതു കൊണ്ടാണ് പൊലീസ് ഇടപെട്ടതെന്നാണ് കരുനാഗപ്പള്ളി എസിപിയുടെ വിശദീകരണം. മൂന്ന് മാസത്തിനിടെ നാലാം തവണയാണ് അമൃത കോളേജിലെ ഹോസ്റ്റല്‍ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തുന്നത്..
പ്രതിഷേധത്തെത്തുടര്‍ന്ന് അമൃതാ കോളേജ് അനിശ്ചിതമായി അടച്ചു. പുറത്തെ കടകളില്‍ നിന്ന് ഭക്ഷണം കഴിക്കാനുള്ള അവകാശം കിട്ടാനായി കോളേജിന് പുറത്തുള്ള ചിലരെ കൂട്ടുപിടിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തെ അംഗീകരിക്കില്ലെന്ന് അമൃതാനന്ദമയീ മഠം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam