
കൊട്ടാരക്കര: കടുത്ത ആര്യോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രൻ. ഇന്നലെ രാത്രി കോഴിക്കോട് നിന്ന് കൊട്ടാരക്കരയിലേക്ക് കൊണ്ട് വരാൻ ശ്രമിച്ചുവെന്നും ശക്തമായി പ്രതികരിച്ചത് കൊണ്ടാണ് ആ യാത്ര നടക്കാതെ പോയതെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. പൊലീസ് കസ്റ്റഡിയില്‍ അപായപ്പെടുത്താനുള്ള ശ്രമമാണ് അതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കൊട്ടാരക്കരയിലെത്തിച്ച സുരേന്ദ്രനെ വൈകിട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് തൃശൂര്‍ ജയിലില്‍ നിന്ന് കെ സുരേന്ദ്രനെ കൊട്ടാരക്കര സബ്ജയിലേക്ക് കൊണ്ടുപോയത്. ആരോഗ്യാവസ്ഥ കണക്കിലെടുത്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന സുരേന്ദ്രന്‍റെ ആവശ്യം പരിഗണിച്ച് ഇന്ന് വൈകുന്നേരം അവിടേക്ക് മാറ്റും. ചിത്തിര ആട്ടവിശേഷ ദിവസം സന്നിധാനത്ത് സത്രീയെ ആക്രമിച്ച കേസിലെ ഗൂഡാലോചനയില്‍ റിമാന്‍ഡിലായ സുരേന്ദ്രന്‍റെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട കോടതിയില്‍ നാളെ വാദം നടക്കും.
ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയെന്ന കേസും തനിക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന സുരേന്ദ്രന്‍റെ വാദം പോലീസ് തള്ളി. ചിറ്റാര്‍ കേസില്‍ നാമജപ പ്രതിഷേധം നടത്തിയ മറ്റ് 5 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. അറസ്റ്റോടെ സുരേന്ദ്രനെതിരെ കേസുകള്‍ കുത്തിപ്പൊക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ സാധാരണ നടപടിക്രമമെന്നണ് പോലീസ് വിശദീകരണം.
ഇതിനിടെ പ്രമേഹരോഗിയായ സുരേന്ദ്രന്‍റെ ആരോഗ്യാവസ്ഥ പരിഗണിക്കാതെ കേസ് ആവശ്യത്തിനെന്ന പേരില്‍ കണ്ണൂരിലേക്ക് അടക്കം നടത്തിയ യാത്രകളില്‍ ബിജെപി അമര്‍ഷത്തിലാണ്. കള്ളക്കേസുകള്‍ക്ക് പുറമെ സുരേന്ദ്രന്‍രെ കാര്യത്തില്‍ മനുഷ്യാവകാശവും ലംഘിക്കപ്പെട്ടുവെന്നാണ് ആക്ഷേപം. നീതി തേടി മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam