കോഴിക്കോട് ധനകാര്യ സ്ഥാപന ഉടമയെ ചുട്ടുകൊന്ന പ്രതിയെ തിരിച്ചറിഞ്ഞു

By Web DeskFirst Published Jul 14, 2018, 2:10 PM IST
Highlights

തൃശൂര്‍ സ്വദേശിയെന്ന് പറഞ്ഞാണ് പ്രതി കുരുവിളയുടെ സ്ഥാപനത്തിലെത്തിയത്.

കോഴിക്കോട് കൈതപ്പൊയിലില്‍ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയെ ചുട്ടുകൊന്ന പ്രതിയെ തിരിച്ചറിഞ്ഞു. ആലപ്പുഴ വള്ളികുന്നം സ്വദേശി സുമേഷ് കുമാറിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഗുരുതരമായി പൊള്ളലേറ്റ കുപ്പായക്കോട് സ്വദേശി ഷാജു കുരുവിള പുലര്‍ച്ചെയാണ് മരിച്ചത്. 95 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടു മണിയോടെയാണ് കൈതപ്പൊയില്‍ കവലയിലെ ധനകാര്യ സ്ഥാപന ഉടമ കുരുവിളയെ പ്രതി സുമേഷ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. മുളക് പൊടി എറിഞ്ഞ ശേഷമായിരുന്നു ഇയാള്‍ തീകൊളുത്തിയത്.

തൃശൂര്‍ സ്വദേശിയെന്ന് പറഞ്ഞാണ് പ്രതി കുരുവിളയുടെ സ്ഥാപനത്തിലെത്തിയത്. പെരുമാറ്റത്തില്‍ സംശയം തോന്നി കുരുവിള ഇയാളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയരുന്നു. സുമേഷ് തന്നെയാണ് തീകൊളുത്തിയതെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കുരുവിള പൊലീസിനോട് പറഞ്ഞു. ഏറെ നാളായി കൈതപ്പൊയിലില്‍ വാടകയ്‌ക്ക് താമസിക്കുന്നയായിരുന്നു സുമേഷ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ക്കായി താമരശ്ശേരി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

click me!