കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അതിശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് കാസർകോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കാസർകോട് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങൾക്കും അവധിയാണെങ്കിൽ, വയനാട്ടിൽ ട്യൂഷൻ സെന്ററുകൾ പോലുള്ളവയ്ക്കാണ് അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
കാസർകോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാസർകോട് ജില്ലയിൽ അതിശക്തമായ മഴ മുന്നറിയിപ്പും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, കുട്ടികളുടെ സുരക്ഷ മുൻനിർത്തി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട് ജില്ലകളിലും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്..
കാസർകോട് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ, കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതപഠന കേന്ദ്രങ്ങൾ, ട്യൂഷൻ സെന്ററുകൾ തുടങ്ങി യാതൊരുവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ പ്രവർത്തിക്കാൻ പാടുള്ളതല്ലെന്ന് കളക്ടർ ഉത്തരവിൽ വ്യക്തമാക്കി. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും (Interviews) മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, കോച്ചിംഗ് ക്ലാസുകൾ എന്നിവയ്ക്ക് നാളെ (08/08/2026) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. എന്നാൽ, റസിഡൻഷ്യൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി ബാധകമല്ല. റസിഡൻഷ്യൽ സ്ഥാപനങ്ങളിലെ കുട്ടികളുടെ സുരക്ഷിതത്വം അതത് സ്ഥാപന മേധാവികൾ കർശനമായി ഉറപ്പാക്കണം. ആവശ്യമെങ്കിൽ കുട്ടികളുടെ സുരക്ഷ മുൻനിർത്തി ഇത്തരം സ്ഥാപനങ്ങൾക്കും അവധി നൽകാവുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കോഴിക്കോട് ജില്ലയിൽ പ്രൊഫഷണൽ കോളെജുകൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി. ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിനാലാണ് നാളെ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമല്ല.


