
കൊച്ചി: കൊച്ചിയിലെ ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിൽ പ്രതികൾക്ക് പ്രാദേശിക സഹായം കിട്ടിയിട്ടുണ്ടെന്ന നിഗമനത്തിൽ പൊലീസ്. ബ്യൂട്ടിപാർലറിൽ നിന്നും കണ്ടെടുത്ത പെല്ലറ്റിന്‍റെ ഭാഗം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. അതേസമയം, വെടിവയ്പ്പുണ്ടായതിന് ശേഷവും തുടർച്ചയായി ഭീഷണിസന്ദേശങ്ങൾ കിട്ടിയ സാഹചര്യത്തിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടി ഹൈക്കോടതിയെ സമീപിച്ചു.
കഴിഞ്ഞ ശനിയാഴ്ച ഉച്ചതിരിഞ്ഞ് ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് ലീന മരിയ പോളിന്‍റെ പനമ്പളളിയിലെ ബ്യൂട്ടിപാർലറിന് നേരെ വെടിവച്ചത്. വെടിവയ്പ്പ് നടത്തുന്നതിന് മുൻപ് ഇരുവരും സ്ഥലത്തെത്തി പരിശോധന നടത്തിയതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. പ്രാദേശിക സഹായം പ്രതികൾക്ക് ലഭിച്ചിട്ടുണ്ടോ എന്നും പ്രതികൾ കൊച്ചിയിലുള്ളവരാണോ എന്നുമാണ് പൊലീസ് പരിശോധിച്ച് വരുന്നത്.
വെടിയുതിർത്ത ശേഷം ഇരുവരും ബൈക്കിൽ കയറി ഇടവഴിയിലൂടെ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ കടയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. കൊച്ചിയിലെ വഴികൾ കൃത്യമായി അറിയുന്നവരാണ് പ്രതികൾ എന്ന നിഗമനത്തിലേക്കാണ് പൊലീസ് എത്തിയിരിക്കുന്നത്. വെടിവയ്പ്പിന് ശേഷം ബ്യൂട്ടിപാർലറിൽ നിന്ന് കണ്ടെത്തിയ ലോഹക്കഷണം പെല്ലറ്റിന്‍റെ ഭാഗമാണോ എന്ന് സ്ഥിരീകരിക്കാൻ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതേസമയം, വെടിവയ്പ്പുണ്ടായതിന് ശേഷം മൊബൈലിലേക്കും ബ്യൂട്ടിപാർലറിലെ ലാൻഡ് ഫോണിലേക്കും തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ എത്തിയെന്ന് നടി ലീന മരിയ പോൾ പറഞ്ഞു.
കൊച്ചിയിലെ ബ്യൂട്ടി പാർലർ അടപ്പിക്കുമെന്നും പൈസ കൊടുത്തില്ലെങ്കിൽ ആക്രമണമുണ്ടാകുമെന്നും രവി പൂജാരിയുടെ പേരിലാണ് ഭീഷണിയെത്തിയത്. ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് നടി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഇന്നലെ പൊലീസിന് മുന്നിൽ ഹാജരായി നടി മൊഴിയും നൽകിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam