
തിരുവനന്തപുരം: സന്നിധാനത്ത് ഭക്തർ ഒരു ദിവസത്തിൽ കൂടുതൽ തങ്ങരുതെന്ന് പൊലീസ് ഉന്നതതലയോഗം ശുപാർശ ചെയ്തു. പൊലീസ് ഉന്നതതലയോഗം നിര്‍ദ്ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചു. തുലാ മാസ പൂജാ കാലത്തെ സംഘർഷത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം ശക്തമാക്കാനും ഡിജിപിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.
സംഘര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തുടര്‍ അന്വേഷണം ഉണ്ടാകും. സോഷ്യല്‍ മീഡിയ വഴി തെറ്റായ പ്രചാരണം നടത്തിയവര്‍ക്കെതിരെയും നടപടി ഉണ്ടാകും. ശബരിമലയിലെ ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് സർക്കാരിനും ദേവസ്വം ബോർഡിന് ഒരാഴ്ചക്കുള്ളിൽ സമർപ്പിക്കും. പമ്പയിൽ കൂടുതൽ വനിത പൊലീസുകാരെ വിന്യസിക്കേണ്ടതില്ലെന്നും യോഗം വിലയിരുത്തി.
സന്നിധാനത്ത് ബോധപൂർവ്വം ആളുകളെത്തി തങ്ങിയാണ് സംഘർഷമുണ്ടാക്കിയതെന്നാണ് നിഗമനം. അതിനാൽ സന്നിധാനത്തും പരിസരത്തും ആളുകൾ കൂടുതൽ ദിവസങ്ങൾ തങ്ങുന്നതിന് നിയന്ത്രിക്കണമെന്ന് ദേവസ്വം ബോർഡിനോടും സർക്കാറിനോടും ശുപാർശ ചെയ്യാനും യോഗം തീരുമാനിച്ചു. ഒരു ദിവസത്തിൽ കൂടുതൽ താമസിക്കാൻ ബോർഡോ സംഘടനകളോ ആർക്കും മുറി അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു.
മണ്ഡല-മകരവിളക്ക് കാലത്തെ സന്നിധാനത്തെ വനിതാ പൊലീസ് വിന്യാസത്തിൽ ഇപ്പോഴും അന്തിമ തീരുമാനം ആയിട്ടില്ല. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സംഘർഷങ്ങളിഷൽ വിവിധ ജില്ലകളിലായി 146 കേസുകൾ രജിസ്റ്റർ ചെയ്തു. ഈ കേസുകളുടെ തുടരന്വേഷണത്തിനായി ജില്ലാകളിൽ എസ്പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിക്കും. പ്രതികളാക്കപ്പെട്ടവരെയും തിരിച്ചറിഞ്ഞവരെയും അറസ്റ്റ് ചെയ്യാനാണ് നീക്കം. സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് ഒരാഴ്ചക്കുള്ളിൽ ദേവസ്വം ബോർഡിന് പൊലീസിന് റിപ്പോർട്ട് നൽകും. 29ന് വീണ്ടും ഉന്നതതലയോഗം ചേരും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam