
കശ്‍മീരില്‍ പലയിടങ്ങളിലും മാദ്ധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ പത്ര സ്ഥാപനങ്ങളില്‍ തെരച്ചില്‍ നടത്തിയതാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. കശ്‍മീരിലെ പല പത്ര സ്ഥാപനങ്ങളിലും ഇന്നലെ നടത്തിയ റെയ്ഡില്‍ അച്ചടിച്ച് വച്ച പകര്‍പ്പുകളും യന്ത്ര സാമഗ്രികളും പോലീസ് കണ്ടെടുത്തു. ഇതു കൂടാതെ പത്രം ആഫീസുകളിലെ ജീവനക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. പത്രസ്ഥാപനങ്ങളിലെ ജീവനക്കാരെ കസ്റ്റഡിയില്‍ എടുത്തതില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ ശ്രീനഗറില്‍ പ്രതിഷേധിച്ചു. കശ്‍മീരിലെ പല ഇടങ്ങളിലും പ്രതിഷേധവും സംഘര്‍ഷവും തുടരുകയാണ്. പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷത്തിനും ഇടെ കൊല്ലപ്പെട്ടവരുടെ എണ്ണം 41 ആയി.
പ്രതിഷേധങ്ങള്‍ക്കിടെ കല്ലേറ് തുടരുന്നതിനാല്‍ വിവാദമായ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചാണ് പോലീസ് പ്രതിഷേധക്കാരെ നേരിടുന്നത്. വെടിയുണ്ട ചീളുകള്‍ തറച്ച് പ്രതിഷേധക്കാരില്‍ പലരുടെയും കാഴ്ച്ച തകരാറിലായതിനെ തുടര്‍ന്ന് പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നതിനെതിര ജമ്മുകാശ്‍മീരിലും സാമൂഹ്യ മാദ്ധ്യമങ്ങളിലും പ്രതിഷേധം വ്യാപകമായിരുന്നു. 20 കമ്പനി കേന്ദ്ര സേനയെ കൂടി കശ്‍മീരില്‍ അയച്ചിട്ടുണ്ട്. കശ്‍മീരിലെ സ്ഥിതിഗതികള്‍ പഠിക്കാന്‍ സല്‍മാന്‍ ഖുര്‍ഷിദിനെയും അംബികാ സോണിയെയും അയക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ചു. കശ്‍മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് ഭികര സംഘടനയായ ജമാഅത്ത് ഉ ദഅ്‍വയുടെ തലവന്‍ ഹാഫിസ് സയ്യിദ് ആവശ്യപ്പെട്ടു. ഇന്ത്യന്‍ മാദ്ധ്യമങ്ങളും സിനിമയും പാക്കിസ്ഥാനില്‍ നിരോധിക്കണമെന്ന് ഹാഫിസ് സയ്യിദ് ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam