നടിയെ തട്ടിക്കൊണ്ട് പോയ ശേഷം പള്‍സര്‍ സുനി ആദ്യമെത്തിയത് ആലപ്പുഴയില്‍

By Web DeskFirst Published Feb 20, 2017, 1:47 AM IST
Highlights

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മുഖ്യപ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. പ്രത്യേക സംഘങ്ങളെ നിയോഗിച്ചാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. പള്‍സര്‍ സുനിയുടെ ഏതാനും സുഹൃത്തുക്കളെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തിന് ശേഷം പള്‍സര്‍ സുനി ആദ്യമെത്തിയത് ആലപ്പുഴ പുന്നപ്ര കക്കാഴത്താണെന്ന് അന്വേഷണ സംഘത്തിന് സൂചന കിട്ടി. സുഹൃത്തുക്കളില്‍ നിന്ന് പണം സംഘടിപ്പിക്കുന്നതിനായാണ് ഇയാള്‍ ഇവിടെ എത്തിയതെന്നാണ് അന്വേഷണസംഘത്തിന് കിട്ടിയ സൂചന. എന്നാല്‍ സുനിക്ക് ഇവിടെ നിന്ന് പണം കിട്ടിയിട്ടെന്ന സൂചനയും ലഭിച്ചു.

പ്രതി ഇതുവരെ സംസ്ഥാനം വിട്ടുപോയിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം. പ്രത്യക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന എ.ഡി.ജി.പി ബി സന്ധ്യ ഉള്‍പ്പെടുള്ളവര്‍ ആലുവയില്‍ ക്യാംപ് ചെയ്താണ് അന്വേഷണം. കേസുമായി ബന്ധപ്പെട്ട് ഇന്നലെ പിടിയിലായ വടിവാള്‍ സലീം, പ്രദീപ് എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. സംഘത്തിലെ നാല് പേരെയാണ് ഇനി പിടികിട്ടാനുള്ളത്. സുഹൃത്തുക്കളില്‍ നിന്ന് പണം സംഘടിപ്പിക്കാനുള്ള പള്‍സര്‍ സുനിയുടെ ശ്രമം വിജയം കാണാത്തതിനാല്‍ ഇയാള്‍ സംസ്ഥാനം വിടാന്‍ സാധ്യത കുറവാണെന്ന് പൊലീസ് വിലയിരുത്തുന്നു. എന്നാല്‍ ഇയാളുടെ കൈവശം മൂന്നര പവന്റെ സ്വര്‍ണ്ണ മാല ഉണ്ടെന്നും പൊലീസ് മനസിലാക്കിയിട്ടുണ്ട്. ഇതിനിടെ പ്രതികളുടെ ഫോണ്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. ഇതില്‍ നിന്നും നിര്‍ണ്ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
 

click me!