ബി.ജെ.പി അധികാരത്തിലെത്തിയ ഉത്തര്‍പ്രദേശില്‍ നിന്ന് മുസ്ലിംകള്‍ പുറത്തുപോകണമെന്നാവശ്യപ്പെട്ട് പോസ്റ്റര്‍

By Web DeskFirst Published Mar 16, 2017, 5:29 AM IST
Highlights

വന്‍ഭൂരിപക്ഷത്തോടെ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഈ വര്‍ഷം അവസാനം വരെ ഗ്രാമത്തിലെ മുസ്ലിംകള്‍ക്ക് ഒഴിഞ്ഞുപോകാന്‍ സമയം നല്‍കുകയാണെന്നും അതിന്ശേഷവും തുടരുന്നവര്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും പോസ്റ്ററുകളില്‍ പറയുന്നു. ഗ്രാമത്തിലെ ഹിന്ദുക്കള്‍ എന്ന പേരില്‍ പതിച്ചിരിക്കുന്ന പോസ്റ്ററുകളില്‍ രക്ഷാധികാരിയായി ഒരു ബി.ജെ.പി എം.പിയുടെ പേരാണ് നല്‍കിയിരിക്കുന്നത്. ഗ്രാമവാസികള്‍ പരാതിപ്പെട്ടതനുസരിച്ച് പോലീസ് സ്ഥലത്തെത്തി ഒട്ടുമിക്ക പോസ്റ്ററുകളും നീക്കം ചെയ്തിട്ടുണ്ടെങ്കിലും അവരുടെ കണ്ണില്‍ പെടാത്ത ചിലത് ഇപ്പോഴും അവശേഷിക്കുന്നുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗ്രാമവാസികളായ അഞ്ച് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലൊരു സംഭവവും ഇതുവരെ തങ്ങളുടെ ഗ്രാമത്തില്‍ കേട്ടിട്ടേയില്ലെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. എല്ലാ വിഭാഗക്കാര്‍ക്കും പൂര്‍ണ്ണ സുരക്ഷ ഉറപ്പുവരുത്തുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും ഇതിന്റെ തുടര്‍ച്ച എന്തായിരിക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നാണ് പലരും അഭിപ്രായപ്പെട്ടത്. പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട പ്രദേശങ്ങളിലെ അച്ചടി കേന്ദ്രങ്ങളിലും കംപ്യൂട്ടര്‍ സെന്ററുകളിലും പൊലീസ് പരിശോധന നടത്തുന്നുണ്ടെങ്കിലും സംഭവത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ബറേലിയിലെ എസ്.പി യമുന പ്രസാദ് പറഞ്ഞു.

click me!