സിപിഎം നേതാവ് പ്രൊഫ. എം മുരളീധരൻ അന്തരിച്ചു

Published : Aug 02, 2018, 06:48 PM IST
സിപിഎം നേതാവ് പ്രൊഫ. എം മുരളീധരൻ അന്തരിച്ചു

Synopsis

കമ്യുണിസ്റ്റ് നേതാവ്, എകെപിസിടിഎ നേതാവ്, സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ നിലകളിൽ ദീർഘകാലം തൃശൂരിന്റെ പൊതുമണ്ഡലത്തിൽ നിറഞ്ഞു നിന്നു.

തൃശൂർ: സിപിഎം മുൻ തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പ്രൊഫ. എം മുരളീധരൻ(71) അന്തരിച്ചു. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ തൃശൂർ ദയ ആശുപത്രയിലായിരുന്നു അന്ത്യം. എതാനും കാലമായി അർബുധബാധിതനായി ചികിത്സയിലായിരുന്നു. കമ്യുണിസ്റ്റ് നേതാവ്, എകെപിസിടിഎ നേതാവ്, സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ നിലകളിൽ ദീർഘകാലം തൃശൂരിന്റെ പൊതുമണ്ഡലത്തിൽ നിറഞ്ഞു നിന്നു.

തൃശൂർ നഗരവികസന അതോറിറ്റി ചെയർമാൻ, എകെപിസിടിഎ സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് അംഗം , വിയ്യൂർ സഹകരണ ബാങ്ക് പ്രസിഡന്റ്, ദക്ഷിണ റെയിൽവെ യൂസേഴ്സ് കൺസൽറ്റേറ്റിവ് കമ്മിറ്റി അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.

തൃശൂർ സെന്റ് തോമസ് കോളേജിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്ന മുരളീധരൻ 2002ൽ വകുപ്പു മേധാവിയായാണ് വിരമിച്ചത്. വിയ്യൂർ സെന്റ് ഫ്രാൻസീസ് എൽപി സ്കൂൾ, തൃശൂർ വിവേകോദയം ബോയ്സ് ഹൈസ്കൂൾ, തൃശൂർ സെന്റ് തോമസ് കോളേജ്, തൃശൂർ കേരളവർമ കോളേജ്, എറണാകുളം മഹാജരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി അധികം വൈകാതെ തൃശൂർ സെന്റ് തോമസിൽ ഇംഗ്ലഷ് അധ്യാപകനായി. 1975ൽ സിപിഎം അംഗമായി. 2005ൽ സിപിഎം ജില്ലാ കമ്മിറ്റി അംഗമായ അദ്ദേഹം 2006 മുതൽ 2010 വരെ തൃശൂർ ഏരിയ സെക്രട്ടറിയായി. 2015ൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി. വിവിധ ട്രേഡ്യൂണിയനുകളുടെ ഭാരവാഹിയായും പ്രവർത്തിച്ചു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവും ബാലസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായിരുന്നു.

നഗരവികസന അതോറിറ്റി ചെയർമാനായിരിക്കെ തൃശൂർ നഗരത്തിന്റെ വികസനരംഗത്തും ഏറെ സംഭാവനകൾ ചെയ്തു. അളവറ്റ ശിഷ്യസമ്പത്തിന്റെ ഉടമയായ മുരളിമാഷ് കക്ഷിരാഷ്ട്രീയ ഭേദമന്യെ അതിവിശാലമായ സൗഹൃദങ്ങളും കാത്തുസൂക്ഷിച്ചു. പരേതരായ വിയ്യൂർ മരുതൂർവീട്ടിൽ മാലതി അമ്മയുടെയും കെ രാമമാരാരുടെയും മകനാണ്. ഭാര്യ സരള, മകൻ: ശ്രീശങ്കർ. വെള്ളിയാഴ്ച രാവിലെ 8ന് ചെമ്പൂക്കാവിലുള്ള മേനാച്ചേരി ടവേഴ്സിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 9 മുതൽ 11 വരെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോട് സ്മാരക മന്ദിരത്തിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു
'10 വർഷം എൻഡിഎക്കൊപ്പം നടന്നിട്ട് എന്ത് കിട്ടി, ഇടത് പക്ഷത്തേക്ക് പോകുന്നത് ആലോചിക്കണം'; ബിഡിജെഎസിനോട് വെള്ളാപ്പള്ളി