
കൊച്ചി: കുടിവെള്ളക്ഷാമം പരിഹരിക്കാത്ത പഞ്ചായത്ത് അധികൃതർക്കെതിരെ പ്രതിഷേധമതിൽ തീർത്ത് എറണാകുളം പുത്തൻവേലിക്കരക്കാർ. ചാലക്കുടിയാറിന് കുറുകെ മനുഷ്യമതിൽ നിർമ്മിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
ചാലക്കുടിയാറിനെ ആശ്രയിച്ചു കഴിയുന്ന അഞ്ഞൂറിലേറെ പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രദേശവാസികളുടെ കുടിവെള്ള സ്രോതസായ ചാലക്കുടിയാറിലേക്ക് കൊടുങ്ങല്ലൂർ കായലിൽ നിന്നുളള ഉപ്പുവെള്ളം കയറിയതോടെ കുടിവെള്ള പമ്പിങ് തടസപ്പെട്ടതാണ് കുടിവെള്ളക്ഷാമം രൂക്ഷമാക്കിയത്.
ഓരുവെള്ളം തടയുന്നതിനായി കോഴിത്തുരുത്ത്, എളന്തിക്കര പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് ചാലക്കുടിയാറിന് കുറുകെ മണൽ ബണ്ട് നിർമ്മിക്കാറുണ്ടായിരുന്നെങ്കിലും നിർമാണം ഇക്കുറി വൈകിയതാണ് പ്രതിസന്ധിക്ക് കാരണമായത്.
മണൽ ബണ്ടിന്റെ നിർമാണം വേഗത്തിലാക്കാൻ പഞ്ചായത്ത് അധികൃതരോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും തിരിഞ്ഞു നോക്കാതെ ആയതോടെ നാട്ടുകാർ ചാലക്കുടിയാറിന് കുറുകെ മനുഷ്യമതിൽ കെട്ടി പ്രതിഷേധിച്ചു
ചാലക്കുടി പുഴ സംരക്ഷിക്കുക, ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു.കുടിവെള്ളക്ഷാമം അതിരൂക്ഷമായ തുരുത്തിപ്പുറം ,വെള്ളോട്ടുപുറം നിവാസികള് കുടിവെള്ളസംരക്ഷണ സമിതി രൂപീകരിച്ചാണ് പ്രതിഷേധമതിൽ തീർത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam