
തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തര വേളയിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ പ്രതിപക്ഷ എംഎല്‍എമാര്‍ ബഹളം തുടങ്ങി. ശബരിമലയിൽ നിരോധനാജ്ഞ പിൻവലിക്കണം, ശബരിമല സംരക്ഷിക്കണം തുടങ്ങിയ പ്ലക്കാർഡും ബാനറുമായാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിൽ എത്തിയത്.
പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയാണ്. സ്പീക്കറുടെ ഡയസിന് മുന്നിലാണ് പ്രതിഷേധം. ചോദ്യോത്തര വേളയിൽ സഹകരിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാറിന്‍റെ നിലപാടുകള്‍ മാറ്റാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
നിയമസഭാ സമ്മേളനത്തിന്‍റെ രണ്ടാം ദിവസവും ശബരിമല പ്രശ്നത്തിൽ പ്രക്ഷോഭം ശക്തമാക്കുകയാണ് യുഡിഎഫ് എംഎല്‍എമാര്‍. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കും വരെ സഭ തടസപ്പെടുത്തുമെന്നാണ് പ്രതിപക്ഷം വ്യക്തമാക്കിയത്. ചോദ്യോത്തര വേളയില്‍ ആദ്യത്തെ ചോദ്യം പ്രളയം സംബന്ധിച്ചായിരുന്നു. പ്രളയാനന്തര നടപടികളെ കുറിച്ച് മുഖ്യമന്ത്രി മറുപടി നല്‍കുന്നതിനിടെയും പ്രതിഷേധം തുടരുകയാണ്.
അതിനിടെ സഭയില്‍ പുതിയ സമവാക്യങ്ങളും രൂപം കൊണ്ടു. ബിജെപിയുടെ ഏക എംഎല്‍എയായ ഒ. രാജഗോപാലിനെ പൂഞ്ഞാറില്‍ നിന്നുള്ള ജനപക്ഷം പാര്‍ട്ടിയുടെ എംഎല്‍എ പിസി ജോര്‍ജ് നിയമസഭയില്‍ പിന്തുണയ്ക്കുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് കറുപ്പണിഞ്ഞാണ് പി.സി.ജോർജ്ജ് നിയമസഭയിലേക്ക് എത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam