ജാമ്യാപേക്ഷയെ പൊലീസ് എതിർത്തേക്കും. കേസിൽ ജാമ്യം കിട്ടിയാലും മറ്റ് കേസുകളിൽ വാറണ്ട് ഉള്ളതിനാൽ സുരേന്ദ്രന് ജയിലിൽ നിന്ന് പുറത്ത് ഇറങ്ങാനാകില്ല.
തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് 52 കാരിയെ ആക്രമിച്ച സംഭവത്തിൽ ഗൂഡാലോചന കുറ്റം ചുമത്തി ജയിലിൽ കഴിയുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷയിൽ ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി വാദം കേൾക്കും. ജാമ്യാപേക്ഷയെ പൊലീസ് എതിർത്തേക്കും. കേസിൽ ജാമ്യം കിട്ടിയാലും മറ്റ് കേസുകളിൽ വാറണ്ട് ഉള്ളതിനാൽ സുരേന്ദ്രന് ജയിലിൽ നിന്ന് പുറത്ത് ഇറങ്ങാനാകില്ല.
കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും പൊലീസ് കസ്റ്റഡിയില്‍ അപയാപ്പെടുത്താനുള്ള ശ്രമമുണ്ടെന്നും ഇന്നലെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. അതേസമയം ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയെന്ന കേസും തനിക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന സുരേന്ദ്രന്‍റെ വാദം പോലീസ് തള്ളിയിരുന്നു. ചിറ്റാര്‍ കേസില്‍ നാമജപ പ്രതിഷേധം നടത്തിയ മറ്റ് അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. അറസ്റ്റോടെ സുരേന്ദ്രനെതിരെ കേസുകള്‍ കുത്തിപ്പൊക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ സാധാരണ നടപടിക്രമമെന്നണ് പോലീസ് വിശദീകരണം.