
കീഴാറ്റൂര്‍: കീഴാറ്റൂരിൽ മേൽപ്പാത നിർമ്മിക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട്. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റന്നാള്‍ ദില്ലിയിൽ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ച്ചയെ സ്വാഗതം ചെയ്ത വയൽക്കിളികൾ, മേൽപ്പാത വയലിലൂടെയാണെങ്കിൽ അംഗീകരിക്കില്ലെന്ന് നിലപാട് കടുപ്പിച്ചു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പടക്കം ചൂണ്ടിക്കാട്ടി സർക്കാരിനെ സമ്മർദത്തിൽ നിർത്തുകയാണ് വയൽക്കിളികൾ.
ബൈപ്പാസ് സമരം ശക്തമാകുന്ന സാഹചര്യത്തിൽ മേൽപ്പാതയുടെ സാധ്യതകളാരാഞ്ഞ് കേന്ദ്രത്തിന് കത്തയച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി കേന്ദ്രമന്ത്രി നിതിൻഗഡ്കരിയെ നേരിൽ കാണുന്നത്. മറ്റന്നാൾ ഉച്ചയ്ക്ക് ദില്ലിയിലാണ് ചർച്ച. ചർച്ചയിൽ കേന്ദ്ര നിലപാട് പദ്ധതിയുടെ കാര്യത്തിലും രാഷ്ട്രീയമായും നിർണായകമാണ്. മേൽപ്പാതയുടെ സാധ്യതകൾ തേടുമ്പോഴും ബൈപ്പാസ് വിരുദ്ധ സമരത്തെ വയൽക്കിളികളുടെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമർശിക്കുകയും ചെയ്തു.
കേന്ദ്രവുമായുള്ള ചർച്ചയെ സ്വാഗതം ചെയ്യുന്ന വയൽക്കിളികൾ, മേൽപ്പാതയുടെ കാര്യത്തിൽ തങ്ങളുടെ അഭിപ്രായം കണക്കിലെടുത്തുള്ള തീരുമാനമേ അംഗീകരിക്കൂവെന്ന് വ്യക്തമാക്കുന്നു. മേൽപ്പാതയായാലും വയൽവഴി കടന്നുപോകാനനുവദിക്കില്ലെന്ന് നിലപാട് കടുപ്പിക്കുന്നു.
വിഷയത്തിൽ ആവശ്യമെങ്കിൽ ലോങ് മാർച്ച് സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച സമരക്കാർ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടുള്ള നീക്കങ്ങൾക്കാണ് ഒരുങ്ങുന്നത്.
അതേസമയം, ബൈപ്പാസ് നിർമാണങ്ങളെക്കുറിച്ച് മാധ്യമങ്ങൾക്ക് അജണ്ട ഉണ്ടെന്ന് മന്ത്രി ജി സുധാകരൻ കുറ്റപ്പെടുത്തി. പദ്ധതികളെ മാധ്യമങ്ങൾ തുടക്കത്തിൽ പിന്തുണയ്ക്കുകയും പിന്നീട് എതിരെ വാർത്തകൾ നൽകുകയും ചെയ്യുകയാണെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam