
കൊല്ലം: മുന്‍ റേഡിയോ ജോക്കി ആർ ജെ രാജേഷിന്റെ കൊലപാതക കേസില്‍ നാലുപേര്‍ കസ്റ്റഡിയില്‍. ഇടുക്കി മാങ്കുളത്ത് നിന്നാണ് നാലു പേരെ പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്.
കേസില്‍ ഇന്നലെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കൊല്ലം സ്വദേശി സനുവിനെയാണ് പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിലായിരുന്നു ക്വട്ടേഷൻ സംഘം താമസിച്ചിരുന്നത്. ക്വട്ടേഷൻ സംഘത്തിലെ അപ്പുണ്ണിയുടെ സുഹൃത്താണ് സനു. കൊലപാതകത്തിനു മുമ്പും ശേഷവും പ്രതികൾ സനുവിന്റെ വീട്ടിൽ താമസിച്ചു. വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് പ്രതികൾ സനുവിനെ പരിചയപ്പെട്ടത്. ഗൂഡാലോചനയിലും പ്രതികളെ സഹായിച്ചതിനുമാണ് സനുവിനെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തെ കുറിച്ച് സനുവിന് വ്യക്തമായി അറിവുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ഗള്‍ഫില്‍ നിന്നാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. വിദേശത്തുള്ള യുവതിയുമായുള്ള ബന്ധമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. വളരെ ആശൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്നാണ് പൊലീസ് പറയുന്നത്. ക്വട്ടേഷൻ നൽകിയ ആളും കൊലയാളി സംഘവും ബന്ധപ്പെട്ടത് വാട്സാപ്പിലൂടെയാണ്.കൊലപാതകത്തിന് മുമ്പും ശേഷവും പ്രതികളെന്ന് സംശയിക്കുന്നവർ മറ്റുള്ളവരുമായി ഫോണിൽ സംസാരിച്ചിട്ടല്ല. ക്വട്ടേഷൻ നൽകിയ ആളുമായി വാട്സ് ആപ്പു വഴി സംസാരിച്ചിരിക്കാനാണ് സാധ്യതയെന്നാണ് പൊലിസ് പറയുന്നത്.
കായംകുളം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘത്തിൽ പെട്ട മൂന്നു പേരെ കുറിച്ച് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചു. കൊലപാതക സംഘം സഞ്ചരിച്ച കാറ് വാടകയ്ക്കെുടത്ത വ്യക്തിയുമായി അടുപ്പമുള്ള രണ്ടു പേരെ കുറിച്ചാണ് വ്യക്തമായ വിവരമുള്ളത്. എന്നാൽ കൊലപാതക സംഘത്തിൽ നാലു പേരുണ്ടെന്നാണ് ദൃക്സാക്ഷി മൊഴി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam