
ദില്ലി: രാഹുൽ ഗാന്ധിക്കെതിരെ ആരോപണവുമായി ബിജെപി വക്താവ് സാംബിത് പാത്ര. 5600 കോടി രൂപയുടെ അഴിമതി നടത്തിയ ബിസിനസുകാരനിൽ നിന്ന് രാഹുൽ അനധികൃതമായി പണം കൈപ്പറ്റിയെന്നാണ് സാംബിത് പാത്രയുടെ ആരോപണം. രാഹുൽ ഗാന്ധിയും കോൺഗ്രസ് പ്രവർത്തകരും ആലിബാബയും നാൽപത്തൊന്ന് കള്ളൻമാരെയും പോലെയാണെന്നും സാംബിത് പാത്ര പറഞ്ഞു. നിരവധി അഴിമതി ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി മോദിയ്ക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നതെന്നും സാംബിത് പാത്ര വിമർശിച്ചു. നാൽപത് കള്ളൻമാരുടെ സംഘത്തലവനായ ആലിബാബയോടാണ് രാഹുൽ ഗാന്ധിയെ ഉപമിച്ചിരിക്കുന്നത്.
സാമ്പത്തിക ക്രമക്കേടുകൾ ആരോപിക്കപ്പെട്ട സ്ഥാപനത്തിന് ദില്ലിയിലെ 4.69 ഏക്കറിലധികം വരുന്ന ഫാം ഹൗസ് രാഹുലും പ്രിയങ്കയും ആറേകാൽ ലക്ഷം രൂപയ്ക്ക് മാസവാടകയ്ക്ക് നൽകിയെന്ന മാധ്യമ വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് കോൺഗ്രസിനെതിരെ ബിജെപി കടുത്ത വിമർശനവുമായി രംഗത്ത് വന്നത്. പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയയ്ക്കെതിരെയും അഴിമതി ആരോപണം ഉയർന്നിരുന്നു. അഴിമതി ആരോപണങ്ങളിൽ ഉൾപ്പെടുന്നത് ആരാണെങ്കിലും ബന്ധങ്ങൾ കണക്കിലെടുക്കാതെ ബിജെപി നടപടി സ്വീകരിക്കുമെന്നും ബിജെപി വക്താവ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam