ജംബോ കമ്മിറ്റി വേണ്ടെന്നാണ് ഗ്രൂപ്പുകൾക്കതീതമായി ഉയർന്ന വികാരം. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ മാനദണ്ഡം തീരുമാനിക്കും. പുന:സംഘടനാ നീക്കങ്ങൾ സജീവമായതിന് പിന്നാലെ പരാതികളും ശക്തമായി. എം ഐ ഷാനവാസിൻറെ മകളെ വയനാട് സീറ്റിൽ മത്സരിപ്പിക്കാൻ ഒരു വിഭാഗത്തിന് ആലോചനയുണ്ട്.
തിരുവനന്തപുരം: കെപിസിസി പുന:സംഘടന സംബന്ധിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ നാളെ രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. അതിനിടെ അന്തരിച്ച നേതാക്കളുടെ മക്കൾക്ക് പാർട്ടി പദവിയും ലോക്സഭാ സീറ്റും നൽകുന്നതിനെതിരെ യൂത്ത് കോൺഗ്രസ് മുൻ ഭാരവാഹികൾ നേതൃത്വത്തിന് പരാതി നൽകി. ഇന്നലെ ചേർന്ന കെപിസിസി രാഷ്ട്രീകാര്യ സമിതിയാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുന:സംഘടന പൂർത്തിയാക്കാൻ ധാരണയിലെത്തിയത്.
ജംബോ കമ്മിറ്റി വേണ്ടെന്നാണ് ഗ്രൂപ്പുകൾക്കതീതമായി ഉയർന്ന വികാരം. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ മാനദണ്ഡം തീരുമാനിക്കും. പുന:സംഘടനാ നീക്കങ്ങൾ സജീവമായതിന് പിന്നാലെ പരാതികളും ശക്തമായി. എം ഐ ഷാനവാസിൻറെ മകളെ വയനാട് സീറ്റിൽ മത്സരിപ്പിക്കാൻ ഒരു വിഭാഗത്തിന് ആലോചനയുണ്ട്. സി എൻ ബാലകൃഷ്ണൻറെ മകൾക്ക് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം നൽകാനും ധാരണയുണ്ട്. രണ്ട് ശ്രമങ്ങളും മുന്നിൽ കണ്ടാണ് യൂത്ത് കോൺഗ്രസ് മുൻഭാരവാഹികൾ പരാതിയുമായി രംഗത്തെത്തിയത്.
അന്തരിച്ച നേതാക്കളോടുള്ള ആദരവ് നിലനിർത്തുമ്പോഴും വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ച് പാരമ്പര്യം ഇല്ലാത്ത അവരുടെ മക്കളെ അടിച്ചേല്‍പ്പിക്കുന്നത് കനത്ത പ്രത്യാഘാതമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി ആർ എസ് അരുൺ രാജിന്‍റെ നേതൃത്വത്തിലാണ് മുല്ലപ്പള്ളിക്ക് കത്ത് നൽകിയത്.