
ദില്ലി: ഒരു നേതാവെന്ന നിലയില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിരന്തരം പരിഹസിക്കപ്പെടുന്നതും കൃത്യമായ രീതിയില്‍ കോണ്‍ഗ്രസിനെ നയിക്കുന്നതില്‍ തികഞ്ഞ പരാജയമെന്നും വിലയിരുത്തപ്പെട്ട രാഹുല്‍ ഗാന്ധിയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ പ്രകടനം. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സാധിച്ചില്ലെങ്കിലും രാഹുലിന് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന ആരോപണങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ ഗുജറാത്തിന് സാധിച്ചു.
വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമോയെന്ന് പോലും സംശയം തോന്നിയ രീതിയില്‍ കോണ്‍ഗ്രസ് ലീഡ് നേടിയിരുന്നു. പലപ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് ശക്തമായ ഒരു നേതൃത്വം ആവശ്യമായിരുന്ന ഘട്ടങ്ങളില്‍ പാര്‍ട്ടിയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ രാഹുലിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് തുടക്കം മുതല്‍ തന്നെ രാഹുല്‍ ഗാന്ധി എത്തി. പട്ടേല്‍ സമുദായത്തെ ഒപ്പം കൂട്ടാന്‍ എടുത്ത മുദുഹിന്ദുത്വ തീരുമാനം കോണ്‍ഗ്രസിന്റെ സ്ഥിരം വോട്ട് ബാങ്കുകളില്‍ ചോര്‍ച്ചയ്ക്ക് കാരണമായെന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.
ശരിയായ രീതിയില്‍ ഭരണ വിരുദ്ധ വികാരം ഉപയോഗിക്കാന്‍ കോണ്‍ഗ്രസിന് ഗുജറാത്തില്‍ സാധിച്ചില്ല. നിലവിലെ സ്ഥിതിയില്‍ ഗുജറാത്തിലെ ഗ്രാമങ്ങളെ കൈയിലെടുക്കാന്‍ സാധിച്ച രാഹുലിന് വ്യവസായ നഗരങ്ങളെ കൈയിലെടുക്കാന്‍ സാധിക്കാതെ പോയി. ജിഎസ്ടി നടപ്പിലാക്കിയത് മോദി സര്‍ക്കാര്‍ കൂടിയാണെങ്കിലും ആശയം കോണ്‍ഗ്രസ് സര്‍ക്കാരിന്റേതായിരുന്നതാണെന്നായിരുന്നു അതിന് പിന്നിലെ പ്രധാന കാരണം. അതിനിടയിലാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തുന്നതും. വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ സംസാരിച്ചാണ് രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തുന്നത്.
ഗുജറാത്തില്‍ ഭരണ വിരുദ്ധവികാരങ്ങളെ ഏകോപിപ്പിക്കാന്‍ രാഹുലിന് സാധിച്ചു. അല്‍പേഷ് താക്കൂറിനെയും ഹാര്‍ദ്ദിക് പട്ടേലിനെയും ഒരേ കുടക്കീഴില്‍ എത്തിക്കാന്‍ രാഹുലിന് കഴിഞ്ഞതാണ് ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത തിരിച്ച് വരവിന് വഴിയൊരുക്കിയത്. 2014 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് പോയ രാഹുലിന്റെ നേതൃപാടവം വരെ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതാണ്.
നിര്‍ണായ സാഹചര്യങ്ങളില്‍ കടമകളില്‍ നിന്ന് ഒളിച്ചോടിയെന്ന ചീത്തപ്പേര് ഗുജറാത്ത് തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിലെ ശക്തമായ തിരിച്ച് വരവോടെ രാഹുലിന് മാറുമെന്നാണ് സൂചനകള്‍. എന്നാല്‍ നിലപാടുകളില്‍ നിരന്തരമായി ചാഞ്ചാടുന്ന മുന്‍ സ്വഭാവം ആവര്‍ത്തിക്കാതിരുന്നാല്‍ കോണ്‍ഗ്രസിന് രാഹുലിന്റെ നേതൃത്വത്തില്‍ പ്രതീക്ഷ വയ്ക്കാന്‍ സാധിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam