
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂട് പകർന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നാളെ കേരളത്തിൽ എത്തും. രാഹുലിന്‍റെ വരവോടെ, പ്രചാരണത്തിന് ഒദ്യോഗിക തുടക്കമിടാനാണ് യു ഡി എഫ് തീരുമാനം. ശബരിമലയടക്കം, പ്രധാനമന്ത്രിയുടെ വിമർശനങ്ങൾക്ക് രാഹുൽ മറുപടി നൽകിയേക്കും.
നാളെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് രാഹുൽ ഗാന്ധി കൊച്ചിയിൽ എത്തുന്നത്. രാഹുലിന്‍റെ വരവോടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഒദ്യോഗിക തുടക്കമിടുകയാണ് കോൺഗ്രസ് ലക്ഷ്യം. വൈകിട്ട് മൂന്ന് മണിക്ക് മറൈൻ ഡ്രൈവിൽ നടക്കുന്ന നേതൃ സംഗമം വലിയ വിജയമാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. ബൂത്ത് തലം മുതൽ ഉള്ള കോൺഗ്രസ് പ്രവർത്തകരെയാണ് പൊതുസമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നത്.
രണ്ടാഴ്ചയ്ക്കിടയിൽ പ്രധാനമന്ത്രി കേരളത്തിൽ രണ്ട് വട്ടമെത്തി കോൺഗ്രസ്സിനെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു. ശബരിമല വിഷയത്തിൽ കോൺഗ്രസ്സിന് പത്തനംതിട്ടയിൽ ഒരു നിലപാടും പാർലമെന്‍റിൽ മറ്റൊരു നിലപാടുമാണെന്നാണ് പ്രധാനമന്ത്രിയുടെ പരിഹാസം. ഈ പരിഹാസത്തിന് മറുപടി നൽകിയാകും രാഹുലും പ്രചരണത്തിന് ചൂട് പിടിപ്പിക്കുക. ശബരിമല വിഷയത്തിൽ സർക്കാറിനെതിരായ വികാരം യു ഡി എഫിന് നേട്ടമാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. യു ഡി എഫ് നേതാക്കളെയും രാഹുൽ ഗാന്ധി പ്രത്യേകം കാണുന്നുണ്ട്. രാഹുലിന്‍റെ വരവോടെ കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ചർച്ചയും വേഗത്തിലാകും. അടുത്തയാഴ്ചയോടെ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപമുണ്ടാക്കി തെരഞ്ഞെടുപ്പ് ഗോദയിൽ സജീവമാകുന്നതിനാണ് യുഡിഎഫ് നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam