പെരിയാറില്‍ വെള്ളം ഉയരുന്നു; ആലുവ പാലം വഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തി

By Web TeamFirst Published Aug 16, 2018, 1:43 AM IST
Highlights

പാളത്തില്‍ ഇതുവരെ വെള്ളം കയറിയിട്ടില്ലെങ്കിലും സാഹചര്യം പരിഗണിച്ചാണ് ഗതാഗതം നിര്‍ത്തുന്നതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു

ആലുവ: പെരിയാറിലെ ജലനിരപ്പ് ഉയരുന്നതോടെ ആലുവ പാലം വഴിയുള്ള ട്രെയിന്‍ ഗതാഗതം റെയില്‍വേ നിര്‍ത്തിവച്ചു. പാളത്തില്‍ വെള്ളം കയറിയിട്ടില്ലെങ്കിലും സാഹചര്യം പരിഗണിച്ചാണ് ഗതാഗതം നിര്‍ത്തുന്നതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇങ്ങനെ മുന്നോട്ട് പോയാല്‍ ഏത് നിമിഷവും പാലത്തിലേക്ക് വെള്ളം കയറുമെന്നുള്ള അവസ്ഥയിലാണ് കാര്യങ്ങള്‍. ഇതോടെ പല ട്രെയിനുകള്‍ വഴി തിരിച്ചുവിടാനും റദ്ദാക്കാനും തീരുമാനിച്ചതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ആലുവയ്ക്കും ചാലക്കുടിക്കും ഇടയിലുള്ള ട്രെയിന്‍ ഗതാഗതമാണ് നിര്‍ത്തിയിരിക്കുന്നത്

കനത്ത മഴയും പ്രളയവും തുടരുന്നതിനാല്‍ സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുഴുവന്‍ ജില്ലകളിലും കനത്ത മഴയും നാശനഷ്ടങ്ങളും വര്‍ധിക്കുന്നതിനാല്‍ അതീവ ജാഗ്രത നിര്‍ദ്ദേശമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെവരെ ഓറഞ്ച് അലർട്ടായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ മഴകുറയാത്തതിനാല്‍ മുഴുവന്‍ ജില്ലകളിലും റെഡ് അല‍ര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

എറാണകുളം മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ നാളെയും റെഡ് അലര്‍ട്ട് ആയിരിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലിയിരുത്തി. പ്രളയക്കെടുതി നേരിടാന്‍ മനുഷ്യസാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. മഴ രൂക്ഷമായതിനാല്‍ നാല് ദിവസത്തേക്ക് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിരിക്കുകയാണ്. എല്ലാം സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാമെന്ന് സിയാല്‍ അറിയിച്ചിട്ടുണ്ട്. 

click me!