
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതികളിൽ ഇന്ന് മാത്രം 13 മരണം. പാലക്കാട്ട് ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. കണ്ണൂർ രാമന്തളി പുഴയിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു. ഇതോടെ ഇന്നലെയും ഇന്നുമായി മരിച്ചവരുടെ എണ്ണം 43 ആയി.
പത്തനം തിട്ടയിൽ നിരവധി ഇടങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്ന സ്ഥിതിയാണുള്ളത്. മാരമൺ ജംഗ്ഷനിൽ സഹായം രക്ഷകാത്ത് നിരവധി പേരുണ്ട് എന്നും സൂചനയുണ്ട്. കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ രോഗികൾ ഉൾപ്പെടെ 400ഓളം പേർ ഭക്ഷണം പോലും കിട്ടാതെ കുടുങ്ങിക്കിടക്കുകയാണ്.
ചെങ്ങന്നൂർ - തിരുവല്ല താലൂക്കിൽ ഇപ്പോഴും 500 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ട് കഴിയുകയാണ്. എം സി റോഡ് വഴിയുള്ള ഗതാഗതവും തടസപ്പെട്ടു. തിരുവല്ല അമ്പലപ്പുഴ റോഡിലും വെളളം കയറി. ആറന്മുളയിലെ പഴയ പോസ്റ്റ് ബസ് സ്റ്റോപ്പിനും കോർപ്പേറഷൻ ബാങ്കിനും സമീപമുള്ള വീട്ടിൽ രണ്ട് പേർ കുടുങ്ങി കിടക്കുകയാണ്.
ഒറ്റനില വീട് പൂർണമായും വെള്ളത്തിലായ നിലയിലാണുള്ളത്. ശശിധരൻ നായരും രാജിയുമാണ് ഇവിടെയുള്ളത്. പ്രായമായ ഇരുവരും ഡൈനിംഗ് ടേബിളിന്റെ മുകളിൽ കയറി നിൽക്കുകയാണ്. ഇവരുടെ വീടിന് സമീപമുള്ള വീടുകളിലും വെള്ളം കയറി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam