
പറവൂര്‍: അയല്‍ക്കാരിയായ യുവതിയെ സുഹൃത്ത് ലൈംഗികമായി ഉപയോഗിക്കുന്ന ദൃശ്യം പകര്‍ത്തി, അത് ഉപയോഗിച്ച് യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. യുവതിയെ ആദ്യം ലൈംഗികമായി ഉപയോഗിച്ച സുഹൃത്തും പിടിയിലായിട്ടുണ്ട്. മനോജ്, പ്രമോദ് എന്നീ യുവാക്കളാണ് പിടിയിലായത്. പലപ്പോഴായി രണ്ടുപേരും യുവതിയെ മാറിമാറി ബലാത്സംഗം ചെയ്യുകയും മാറിമാറി ദൃശ്യം പകര്‍ത്തുകയും ബ്‌ളാക്ക് മെയില്‍ ചെയ്യുകയുമായിരുന്നു. പറവൂര്‍ വഴിക്കുളങ്ങര സ്വദേശി കൊക്ക് മനോജ് എന്ന മനോജ് ഫ്രാന്‍സിസ് (38), പറവൂര്‍ ചില്ലിക്കൂടം ക്ഷേത്രത്തിനു സമീപമുള്ള പ്രമോദ് (48) എന്നിവരാണ് അറസ്റ്റിലായത്.
നഗരമദ്ധ്യത്തിലെ ഫ്‌ളാറ്റില്‍ താമസക്കാരനായ മനോജ് ഇരയായ യുവതിയ്ക്കും കുടുംബത്തിനും തൊട്ടടുത്ത ഫ്‌ളാറ്റ് വാടകയ്ക്ക് സംഘടിപ്പിച്ചു കൊടുത്തായിരുന്നു അക്രമം. ഫ്‌ളാറ്റ് സംഘടിപ്പിച്ചു കൊടുത്ത അടുപ്പത്തില്‍ യുവതിയുമായി പ്രണയത്തിലാകുകയും ഭര്‍ത്താവില്ലാത്ത സമയം നോക്കി പല തവണ അവിഹിതബന്ധം നടത്തുകയും ചെയ്തു.
മനോജ് പിന്നീട് കൂട്ടുകാരന്‍ പ്രമോദിനെ പരിചയപ്പെടുത്തി കൊടുക്കുകയും പ്രമോദ് മനോജിന്റെയും യുവതിയുടെയും ദൃശ്യം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് ഈ ദൃശ്യം ഉപയോഗിച്ച് പ്രമോദ് യുവതിയെ ഭീഷണിപ്പെടുത്തുകയും വശത്താക്കി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഈ ദൃശ്യം മനോജും ക്യാമറയില്‍ പകര്‍ത്തി.
പിന്നീട് ദൃശ്യങ്ങള്‍ ഉപയോഗിച്ച് മനോജ് യുവതിയെ മറ്റു നേട്ടങ്ങള്‍ ഉണ്ടാക്കാനും ശ്രമിച്ചതോടെയാണ് എല്ലാം പൊളിഞ്ഞത്. ബാങ്ക് വായ്പയ്ക്ക് അപേക്ഷിച്ചിരുന്ന മേനോജ് അത് എളുപ്പം സംഘടിപ്പിക്കാനായി യുവതിയെ ജീവനക്കാരന് കാഴ്ചവെയ്ക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. തുടര്‍ന്ന് മനോജ് അടുത്ത ഇരയായ ലേഡീസ് വസ്ത്ര സ്ഥാപന ഉടമയായ യുവതിയെക്കൊണ്ടു ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിവരം യുവതി ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഭര്‍ത്താവ് പറവൂര്‍ സിഐയ്ക്ക് പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് മനോജിനെയും പ്രമോദിനെയും പൊക്കി. ബലാത്സംഗം, അശ്‌ളീല ദൃശ്യങ്ങള്‍ പകര്‍ത്തല്‍, അതുപയോഗിച്ച് ബ്‌ളാക്ക് മെയിലിംഗ് തുടങ്ങിയ അനേകം കുറ്റങ്ങളാണ് രണ്ടുപേര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്. ലേഡീസ് വസ്ത്ര സ്ഥാപന ഉടമയായ യുവതിയേയും പോലീസ് തെരയുകയാണ്. ഇവര്‍ ഒളിവിലാണെന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam