റാം നാരായൺ ബകേലിൻ്റെ കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പ്.
പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട ആക്രമണത്തിൽ ഛത്തീസ്ഗഡ് സ്വദേശി രാം നാരായണന് കൊല്ലപ്പെട്ട സംഭവംം പ്രത്യേക സംഘം അന്വേഷിക്കും. രാം നാരായണന്റെ കുടുംബത്തിന് സർക്കാർ ഇക്കാര്യം ഉറപ്പ് നൽകി. റാം നാരായൺ ബകേലിൻ്റെ കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പ്. പാലക്കാട് ആർഡിഒ കുടുംബവുമായി നടത്തിയ ചർച്ചയിലാണ് ഉറപ്പു നൽകിയത്. കൊലപാതക കേസ് അന്വേഷണത്തിന് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിക്കും. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമാകും അന്വേഷിക്കുക. ആൾക്കൂട്ട കൊലപാതകത്തിനുള്ള വകുപ്പ് ചുമത്തും. കുടുംബത്തിന്റെ ആവശ്യങ്ങൾ മുൻനിർത്തിയാണ് ജില്ലാ ഭരണകൂടം ഉറപ്പുകൾ നൽകിയിരിക്കുന്നത്. ഉറപ്പ് ഔദ്യോഗികമായി ജില്ലാ കളക്ടർ വാർത്താക്കുറിപ്പായി പുറത്തിറക്കും. വാർത്താക്കുറിപ്പ് പുറത്തിറക്കിയാൽ മൃതദേഹം ഏറ്റെടുക്കാമെന്ന് ബന്ധുക്കൾ അറിയിച്ചിരിക്കുകയാണ്.
അതേ സമയം, അട്ടപ്പള്ളത്തെ ആൾക്കൂട്ടകൊലപാതകത്തിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നും മരിച്ച അതിഥി തൊഴിലാളിയുടെ കുടുംബത്തെ സർക്കാർ സാമ്പത്തികമായി സഹായിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. പാലക്കാട് ആൾക്കൂട്ട കൊലപാതകത്തിൽ സംസ്ഥാന സർക്കാരിന്റെ നിസ്സംഗത ഞെട്ടിക്കുന്നതെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു. ദളിത് തൊഴിലാളിയുടെ കൊലപാതകത്തിൽ ചെറുവിരൽ അനക്കാത്തത് അപലപനീയമെന്നും ഉത്തരവാദികൾക്ക് എതിരെ കർശന നടപടി വേണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.
