ആലപ്പുഴ: ആലപ്പുഴയില്‍ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതി സീനിയർ സിപിഒ നെൽസൺ തോമസ് ഉൾപ്പെടെയുള്ളവർക്ക് കുട്ടിയെ എത്തിച്ച് അച്ഛന്‍ പണം കൈപ്പറ്റിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മദ്യപിക്കാനാണ് പിതാവ് പണം കൈപ്പറ്റിയതെന്നും പെൺകുട്ടിയുടെ മൊഴി.
പ്രതിക്കെതിരെ ജുവൈനൽ, പോക്സോ നിയമങ്ങൾക്കൊപ്പം മറ്റു ക്രിമിനൽ നിയമങ്ങളും ചുമത്തുമെന്ന് ഡിവൈഎസ്പി പി.വി.ബേബി പറഞ്ഞു. സംഭവത്തിൽ മാരാരിക്കുളം സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കെജി ലൈജുവിനെയും അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, പൊലീസ് കസ്റ്റഡിയിലായിരുന്ന ഒന്നാം പ്രതി ആതിരയെയും വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത പുന്നപ്ര കിഴക്കേതയ്യിൽ നിതിനെയും ഇന്നലെ കോടതിയിൽ ഹാജരാക്കി ഫെബ്രുവരി മൂന്നുവരെ റിമാൻഡ് ചെയ്തു.