പശ്ചിമ ബംഗാളിൽ അറസ്റ്റിലായ ജെയ്ഷെ മുഹമ്മദ് ഭീകരനെന്ന് സംശയിക്കുന്ന ഹമീം മൊണ്ഡലിൻ്റെ പെൺസുഹൃത്ത് അറസ്റ്റിൽ. ജാർഖണ്ഡ് സ്വദേശി അർപിത സർക്കാർ ആണ് പൊലീസിൻ്റെ പിടിയിലായത്. ജാർഖണ്ഡിൽനിന്ന് പിടികൂടിയ ഇവരെ ബംഗാളിൽ എത്തിച്ചു.

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അറസ്റ്റിലായ ജെയ്ഷെ മുഹമ്മദ് ഭീകരനെന്ന് സംശയിക്കുന്ന ഹമീം മൊണ്ഡലിൻ്റെ അടുത്ത സഹായിയായ സ്ത്രീ അറസ്റ്റിൽ. ജാർഖണ്ഡ് സ്വദേശി അർപിത സർക്കാർ ആണ് പശ്ചിമ ബംഗാൾ പൊലീസിൻ്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സിൻ്റെ (എസ്ടിഎഫ്) പിടിയിലായത്. വെള്ളിയാഴ്ച ജാർഖണ്ഡിലെ സാഹേബ്ഗഞ്ചിൽനിന്ന് അറസ്റ്റിലായ ഇവരെ ബംഗാളിലെ ബർധമാനിൽ എത്തിച്ചു.

അർപിത, ഹമീം മൊണ്ഡലിൻ്റെ അടുത്ത അനുയായിയും പെൺസുഹൃത്തുമാണെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും പതിവായി വാട്സ്ആപ്പിലൂടെ ബന്ധപ്പെട്ടിരുന്നതായും പൊലീസ് അറിയിച്ചു. ഇരുവരുടെയും ചാറ്റുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

വ്യാഴാഴ്ച ബർധമാനിലെ പാ‍ർപ്പിട സമുച്ചയത്തിലുള്ള വാടക അപ്പാർട്ട്മെൻ്റിൽ നിന്നാണ് ഹമീം മൊണ്ഡലിനെ എസ്ടിഎഫ് പിടികൂടിയത്. ഇയാൾ ഐഎസ് പിന്തുണയുള്ള ശൃംഖലയിലെ കണ്ണിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ബിജെപി നേതാക്കൾ അടക്കമുള്ള വിഐപികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കൽ, റിക്രൂട്ടിങ്, ഭീകരപ്രവ‍ർത്തനങ്ങൾക്ക് താഴേത്തട്ടിലുള്ള ഏകോപനം എന്നിവയായിരുന്നു ഇയാളുടെ ചുമതലകളെന്നാണ് പൊലീസ് വിശദമാക്കുന്നത്.

പശ്ചിമ ബം​ഗാളിൽ രാഷ്ട്രീയ നേതാക്കളുമായി അടുപ്പമുണ്ടാക്കാനും വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കാനുമാണ് അർപണയെ ഹമീം ഉപയോ​ഗിച്ചിരുന്നതെന്നാണ് പൊലീസ് കരുതുന്നത്. ഇവർ രാഷ്ട്രീയ നേതാക്കളെ ഹണിട്രാപ്പിൽ കുടുക്കാനും പദ്ധതിയിട്ടിരുന്നതായും പൊലീസ് സംശയിക്കുന്നു. ഇതിനായി അ‍ർപണ ബന്ധങ്ങൾ ഉണ്ടാക്കിയതായും വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ നടത്തിയതായും ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ച് വാ‍ർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

അ‍ർപണയുടെ യഥാർത്ഥ പങ്ക് കണ്ടെത്താനായി ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചുവരികയാണെന്നും ഉദ്യോ​ഗസ്ഥൻ പറഞ്ഞു. ഇവ‍ർ മുഖേന ശേഖരിച്ച വിവരങ്ങൾവെച്ച് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നോ എന്നും ഉദ്യോ​ഗസ്ഥ‍ർ അന്വേഷിച്ചുവരികയാണ്. പിടിയിലായ ഹമീം മൊണ്ഡൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ യാത്രകളും റൂട്ടുകളും നിരീക്ഷിച്ചിരുന്നതായി എസ്ടിഎഫ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.