
ദില്ലി: മധ്യപ്രദേശിലെ ഭോപ്പാലില്‍ സിവില്‍ സര്‍വ്വീസ് വിദ്യാര്‍ത്ഥിനി കൂട്ടമാനഭംഗത്തിനിരയായി. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ച മൂന്ന് പൊലീസ് സ്റ്റേഷനുകളിലെ എസ്ഐമാരെ സസ്പെന്‍ഡ് ചെയ്തു. പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കേസിന്‍റെ വിചാരണ അതിവേഗ കോടതിയില്‍ നടത്തുമെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.
ഭോപ്പാല്‍ നഗരത്തിലെ ഏറ്റവും തിരക്കേറിയ ഹബീബ്ഗഞ്ജ് റെയില്‍വേ സ്റ്റേഷന് സമീപം ചൊവ്വാഴ്ച രാത്രി 7 മണിയോടെയാണ് 19 കാരിയായ പെണ്‍കുട്ടി മാനഭംഗത്തിനിരയായത്. സിവില്‍ സര്‍വ്വീസ് കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ ഗോലു ബിഹാരി, അമര്‍ ഗുണ്ടു എന്നിവര്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടു പോയാണ് മാനഭംഗപ്പെടുത്തിയത്. പിന്നീട് ഇവരുടെ സുഹൃത്തുക്കളായ രാജേഷ്, രമേഷ് എന്നിവര്‍ ചേര്‍ന്ന് മൂന്ന് മണിക്കൂറോളം മാനഭംഗപ്പെടുത്തിയതായും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. കല്ലുകൊണ്ട് തലയ്ക്കടിക്കുകയും കാലും കൈയ്യും കെട്ടിയിടുകയും ചെയ്തതായും പരാതിയിലുണ്ട്.
പെണ്‍കുട്ടിയുടെ കയ്യിലുണ്ടായിരുന്നു പണവും വാച്ചും തട്ടിയെടുക്കുകയും ചെയ്തു. ഗോലു ബിഹാരി മകളെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ആളാണ്. പെണ്‍കുട്ടിയും മാതാപിതാക്കളും ഹബീബ്ഗഞ്ജ്, എംപി നഗര്‍ പൊലീസിനെയും റെയില്‍വേ പൊലീസിനെയും സമീപിച്ചെങ്കിലും നടപടിയെടുത്തില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പിന്നീട് ബന്ധുക്കള്‍ തന്നെ പ്രതികളില്‍ രണ്ട് പേരെ പിടികൂടി പൊലീസ് സ്റ്റേഷനിലെത്തിച്ചതിന് ശേഷമാണ് എംപി നഗര്‍ പൊലീസ് കേസെടുക്കുകയും മറ്റുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
പൊലീസിന്‍റെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം വ്യാപകമായതോടെ മൂന്ന് സ്റ്റേഷനുകളിലെയും എസ്ഐമാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സ്ഥലം എസ്പിയെ സ്ഥലംമാറ്റുകയും ചെയ്തു. പ്രശ്നത്തിലിടപെട്ട മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam