
ദില്ലി: ദില്ലി ആശ്രമത്തിൽ പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ മതിയായ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ ആശ്രമ സ്ഥാപകൻ വീരേന്ദർ ദേവ ദീക്ഷിതിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് ദില്ലി ഹൈക്കോടതി. 8 ആശ്രമങ്ങളുടെ മുഴുവൻ വിവരങ്ങളും ഹാജരാക്കണമെന്നും കോടതി നിര്‍ദേശം.
ദില്ലി രോഹിണിയിലെ ആധ്യാത്മിക വിശ്യവിദ്യാലയമെന്ന ആശ്രമത്തിൽ നടന്ന പൊലീസ് പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. വിരേന്ദർ ദേവ ദീക്ഷിത് എന്നയാൾ സ്ഥാപിച്ച ആശ്രമത്തിൽ നൂറിലധികം പെൺകുട്ടികളെയാണ് തടവിൽ പാർപ്പിച്ചിരുന്നത് . ആധ്യാത്മികയുടെ മറവിൽ സ്ത്രീകളെയും കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. ഭക്തരോട് തങ്ങളുടെ പെൺമക്കളെ അധ്യാത്മികത പഠിപ്പിക്കാൻ ആശ്രമത്തിലേക്കയക്കാൻ ആവശ്യപ്പെടും. പിന്നീട് ഇവരെ ലൈംഗികമായി ദുരുപയോഗം ചെയ്യും.
അതീവ ശോചനീയമായ സാഹചര്യത്തിലാണ് പെൺകുട്ടികളെ പാർപ്പിച്ചിരുന്നത് .മൃഗങ്ങളെ അടയ്ക്കുന്ന തരം ഇരുമ്പ് കൂട്ടിൽ പാർപ്പിച്ചിരുന്ന പെൺകുട്ടികളെ മയക്കുമരുന്ന് പ്രയോഗത്തിനുൾപ്പെടെ വിധേയരാക്കിയുരുന്നതായി റെയ്ഡിൽ പങ്കെടുത്ത ദില്ലി വനിതാകമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ മാധ്യമങ്ങളോട് പറഞ്ഞു. 1970 മുതൽ പ്രവർത്തിക്കുന്ന ആശ്രമത്തിന് രാജ്യത്ത് മറ്റിടങ്ങളിലും ശാഖകളുണ്ടോ എന്ന് സംശയമുണ്ട്.
എന്നാല്‍ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ആശ്രമവക്താക്കൾ. പെൺകുട്ടികൾ സ്വന്തം ഇഷ്ടപ്രകാരമാണ് ഇവിടെ താമസിക്കുന്നതെന്നും. ഇവർക്ക് നല്ല ഭക്ഷണം നൽകുന്നുണ്ടെന്നുമായിരുന്നു വിശദീകരണം .