
ഇടുക്കി: ചെറുതോണി അണക്കെട്ട് ഉയര്‍ത്തിയുള്ള ട്രയൽ റൺ നാളെ രാവിലെ ആറു മണി വരെ തുടരുമെന്ന് മുന്നറിയിപ്പ്. ട്രയല്‍ റണ്‍ നടത്തിയിട്ടും ജലനിരപ്പിൽ കാര്യമായ വ്യത്യാസമില്ലാത്ത സാഹചര്യത്തിലാണ് ഷട്ടര്‍ അടയ്ക്കാത്തത്. തുടര്‍നടപടി നാളെ രാവിലെ തീരുമാനിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
തൽക്കാലം കൂടുതൽ ഷട്ടറുകൾ തുറക്കില്ല. നിലവിലുള്ള അതേ അളവിലാകും വെള്ളം തുറന്ന് വിടുക. തീരത്തുള്ള വര്‍ക്ക് റവന്യൂ വകുപ്പിന്‍റെ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് പരമാവധി സംഭരണശേഷിയില്‍ എത്തിയ ഇടുക്കി ചെറുതോണി അണക്കെട്ട് 26 വർഷങ്ങൾക്കുശേഷമാണ് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് തുറന്നത്. അഞ്ച് ഷട്ടറുകളുള്ള ചെറുതോണി അണക്കെട്ടിന്‍റെമൂന്നാമത്തെ ഷട്ടർ 50 സെന്റീമീറ്റർ ആണ് ഉയര്‍ത്തിയിരിക്കുന്നത്. ജലനിരപ്പ് 2398 അടി കഴിഞ്ഞതോടെയാണ് ഷട്ടര്‍ തുറന്നത്. എന്നാല്‍ ഇതേ അളവില്‍ വെള്ളം നീരൊഴുക്കിലൂടെ ഡാമിലെത്തുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഷട്ടർ തുറന്ന് ട്രയൽ റൺ നടത്താൻ തീരുമാനിച്ചത്. ഷട്ടർ തുറന്നതിനെ തുടർന്ന് ചെറുതോണി പാലം വലിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇടുക്കി ഡാമിന്റെ പരമാവധി സംഭരണശേഷി 2,403 അടിയാണ്. നിലവിലെ ജലനിരപ്പ് 2,399.58 ആണ്. ജലനിരപ്പ് 2,397 അടിയാകുമ്പോള്‍ ട്രയല്‍ റണ്‍ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇടയ്ക്ക് മഴ കുറയുകയും ജലനിരപ്പ് ചെറിയതോതില്‍ താഴുകയും ചെയ്തതോടെ ട്രയല്‍ റണ്ണിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി വീണ്ടും കനത്തമഴയില്‍ സംസ്ഥാനം മുങ്ങി. ഇടുക്കിയിലും ശക്തമായ മഴയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്യുന്നത്. ഇതോടെ നിരൊഴുക്ക് വര്‍ധിക്കുകയും ഡാമിലെ ജലനിരപ്പ് വളരെപ്പെട്ടെന്ന് ഉയരുകയുമായിരുന്നു.
കൂടാതെ ഇടമലയാര്‍ ഡാം അതിന്റെ പരമാവധി ശേഷിയിലെത്തിക്കഴിഞ്ഞതോടെ ഡാമിന്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ അഞ്ച് മണിക്കാണ് ഷട്ടറുകള്‍ തുറന്നത്. സെക്കന്റില്‍ 600 ഘനയടി വെള്ളമാണ് ഒഴിക്കിക്കളയുന്നത്. എന്നിട്ടും ഡാമിലെ ജലനിരപ്പില്‍ കാര്യമായ കുറവ് വന്നിട്ടില്ല. അതിനാല്‍ ഒഴുക്കുന്ന വെള്ളത്തിന്റെ അളവില്‍ വര്‍ധന വരുത്താനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam