
കൊച്ചി: ശബരിമലയിലെ യുവതിപ്രവേശനത്തിന് ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രഹ്ന ഫാത്തിമ. ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിന് പിന്നാലെ വീടിന് നേരെയുണ്ടായ ആക്രമണം നടത്തിയവര്‍ക്കും മറുപടി നല്‍കിയാണ് രഹ്ന ഫാത്തിമ ഫേസ്ബുക്കില്‍ പ്രതികരിച്ചത്. കടകം മറിഞ്ഞ മന്ത്രിയെകാളും ഞാൻ റെസ്പെക്ട് ചെയ്യുന്നത് നിലപാടിൽ ഉറച്ചുനിൽക്കുന്ന മുഖ്യമന്ത്രിയെയും എനിക്ക് സംരക്ഷണമൊരുക്കിയ സ്വന്തം ഡ്യൂട്ടി നല്ലരീതിയിൽ നിർവഹിച്ച ഐജി ശ്രീജിത്ത് സാറിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സേനയെയും ആണെന്ന് രഹ്ന കുറിപ്പില്‍ വിശദമാക്കുന്നു.
ഇരുമുടി കെട്ടിൽ ഉണ്ടായിരുന്ന വസ്തുക്കളെ പറ്റി തെറ്റായ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുക്കുമെന്നും ജാതി മത അയിത്ത ചിന്താഗതിയുമായി നടക്കുന്ന തന്ത്രിക്ക് എതിരെ കേസു കൊടുക്കുമെന്നും രഹ്ന ഫാത്തിമ വിശദമാക്കുന്നു. വീട് അക്രമിച്ചവര്‍ നിങ്ങളുടെ ആശയത്തെ നിങ്ങൾ തന്നെ റെസ്പെക്ട് ചെയ്യുന്നുണ്ടെങ്കിൽ ഒറ്റക്ക് ഒറ്റക്ക് നേരിട്ട് വന്നു മുഖത്ത് നോക്കി സംസാരിക്കാനും രഹ്ന ആവശ്യപ്പെടുന്നു.
രഹ്ന ഫാത്തിമയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
"തത്വമസി" തീർച്ചയായും അത് ഞാൻ തന്നെയാകുന്നു
സർക്കാരിന്റെയും പോലീസിന്റെയും ഭരണഘടനയുടെയും സുപ്രീം കോടതി വിധിയുടെയും യഥാർത്ഥ ഭക്തരുടെയും സപ്പോർട്ടോടെ ഞാൻ ഇന്നലെ ശബരിമല കയറി. സപ്പോർട്ട് ചെയ്ത എല്ലാ സമത്വവാദികൾക്കും നന്ദി.
വർഗീയലഹള ഉണ്ടാക്കാൻ ശ്രമിക്കുന്ന ചില തല്പര കക്ഷികളുടെയും അയ്യപ്പഭക്തന്റെ പ്രശ്ഛന്ന വേഷധരികളായ ഗുണ്ടകളുടെയും ഒറ്റപ്പെട്ട ആക്രമണങ്ങൾ അല്ലാതെ ഭക്ത ജനങ്ങളുടെ ഭാഗത്തുനിന്ന് കാര്യമായ എതിർപ്പൊ പ്രതിഷേധമോ കൂടാതെ തന്നെ സന്നിധാനം കഴിഞ്ഞു നടപന്തൽ വരെ കയറാൻ ആയെങ്കിലും 18ആം പടി കയറാൻ കഴിയാഞ്ഞത് പിഞ്ചു കുഞ്ഞുങ്ങളെ വഴിയിൽ കിടത്തിയും മുൻനിറുതിയും സംഘപരിവാർ ടീമുകൾ അവിടെ സെന്റിമെന്റ്‌സ് വെച്ചു ചീപ്പ് കളി കളിച്ചതിനാലാണ്. പിഞ്ചു കുഞ്ഞുങ്ങളുടെ നെഞ്ചിൽ ചവിട്ടിയും ശൂലത്തിൽ കോർത്തും എന്റെ വിശ്വാസം സംരക്ഷിക്കാൻ ഞാൻ ചാണക സംഘി അല്ല.എന്നാൽ ആ കപട ഭക്തർ ആയിരുന്നു വെല്ലുവിളിച്ച പ്രകാരം അവിടെ നെഞ്ചുകാണിച്ചു കിടന്നിരുന്നതെങ്കിൽ ഞാൻ അവന്മാരുടെ നെഞ്ചിൽ ചവിട്ടി തന്നെ പടികയറിയേനെ.
ഞങ്ങൾ പതിനെട്ടാം പടി കയറുന്നത് തടയാൻ കുട്ടികളെ അയ്യപ്പഗുണ്ടകൾ നിലത്ത് കിടത്തി പീഡിപ്പിച്ചത് പല ചാനലുകളും കാണിച്ചില്ല. ഞങ്ങൾ എത്രസമയം ദർശനത്തിനായി വെയിറ്റ് ചെയ്താലും അത്രയും നേരം ആ പിഞ്ചുകുട്ടികൾ ആണ് പീഡിപ്പിക്കപെടുക എന്നതാണ് പിന്തിരിയാൻ മെയിൻ കാരണം. പീഡിപ്പിക്കകുട്ടികളെ അനാചാരങ്ങളുടെ പേരിൽ പീഡിപ്പിച്ചവർക്കെതിരെ പോക്സോ പ്രകാരം കേസ് എടുക്കണം
തന്ത്രിയും പൂജാരികളും പരികർമികളും പൂജ നിറുത്തിവെച്ചു ലഹളക്കാർക്കൊപ്പം കൂടി എനിക്ക് പ്രസാദം നിഷേധിക്കുകയും ഞാൻ കയറിയാൽ അമ്പലം പൂട്ടി പോകും എന്നു ഭീക്ഷണി മുഴക്കുകയും എന്റേത് മുസ്ലീങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന പേരായതിനാൽ ഞാൻ മലക്ക് കയറിയതിൽ മല അശുദ്ധമായെന്നും പമ്പ മുതൽ സന്നിധാനം വരെ പുണ്യാഹം തളിക്കണമെന്നും ആഹ്വാനം ചെയ്യുന്നതും നിങ്ങൾ ലൈവായി കണ്ടുകാണുമല്ലോ? ഇത്തരം ജാതി മത അയിത്ത ചിന്താഗതിയുമായി നടക്കുന്ന ഊളകളിൽ നിന്ന് സ്വാമിയുടെ പ്രസാദം വാങ്ങാൻ എനിക്ക് തകല്പര്യമില്ലാഞ്ഞിട്ടു കൂടിയാണ് ഞാൻ തിരിച്ചുപോന്നത്. തന്ത്രിക്ക് എതിരെ കേസും ഇന്ന് കൊടുക്കും.
പിന്നെ ആളില്ലാത്ത വീട്ടിൽ ഹെൽമറ്റും ധരിച്ചുവന്ന് സാധനങ്ങൾ വലിച്ചുവരി ഇടുകയും ജനൽ ചില്ലു പൊട്ടിക്കുകയും കുട്ടികളുടെ കളിപ്പാട്ടങ്ങൾ തല്ലിപൊട്ടിക്കുകയും എന്റെ പച്ചക്കറി കൃഷി നശിപ്പിക്കുകയും അലക്കി ഇട്ടിരുന്ന പുതപ്പുകളും കുഞ്ഞുങ്ങളുടെ സ്‌കൂൾ യൂണിഫോമും ഷൂവും വലിച്ചുകീറുകയും നശിപ്പിക്കുകയും ചെയ്തവരോട് എനിക്ക് പറയാനുള്ളത് ധൈര്യമുണ്ടെങ്കിൽ നിങ്ങളുടെ ആശയത്തെ നിങ്ങൾ തന്നെ റെസ്പെക്ട് ചെയ്യുന്നുണ്ടെങ്കിൽ ഒറ്റക്ക് ഒറ്റക്ക് നേരിട്ട് വന്നു മുഖത്ത് നോക്കി സംസാരിക്കു ഞാൻ ഇവിടെ തന്നെ കാണും എന്റെ വീട് കൂടുതൽ ദിവസങ്ങൾ ദൂരയാത്ര പോകുന്ന അവസരത്തിൽ അല്ലാതെ ഇന്നുവരെയും അടച്ചിടാറുപോലും ഇല്ല ഇനിയും അങ്ങനെതന്നെ ആയിരിക്കും.
ആക്ടിവിസ്റ്റ് ലേബൽ ഉണ്ടാക്കിയെടുക്കാൻ നുണകൾ പടച്ചുവിട്ടു കഷ്ടപ്പെടുന്ന നായരച്ചിയുടെ ഫെയിസ് ബുക്ക് പോസ്റ്റും പൊക്കിപിടിച്ചു കടകം മറിഞ്ഞ മന്ത്രിയെകാളും ഞാൻ റെസ്പെക്ട് ചെയ്യുന്നത് നിലപാടിൽ ഉറച്ചുനിൽക്കുന്ന മുഖ്യമന്ത്രിയെയും എനിക്ക് സംരക്ഷണമൊരുക്കിയ സർക്കാരിനെയും സ്വന്തം ഡ്യൂട്ടി നല്ലരീതിയിൽ നിർവഹിച്ച IG ശ്രീജിത്ത് സാറിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സേനയെയും ആണ്.
എന്റെ ഇരുമുടി കെട്ടിൽ നാപ്കിൻ ആയിരുന്നു കോണ്ടം ആയിരുന്നു എന്നെല്ലാം പടച്ചു വിടുന്ന വിസർജന ചാനലിന് എതിരെ നിയമനടപടി സ്വീകരിക്കും. ഇപ്പോഴും ഞാൻ തിരിച്ചു പോരുമ്പോൾ അവിടെ ഉപേക്ഷിക്കേണ്ടിവന്ന ഇരുമുടി കേട്ട് പോലീസ് കസ്റ്റഡിയിൽ തന്നെ കാണും പോലീസ് പരിശോദിച്ചതും ആണ്.
സംഘികൾ പറയുന്നു ഞാൻ സിപിഐഎം കാരിയാണെന്ന് , ഓണാട്ടുകരയിലെ കമ്യൂണിസ്റ്റുകൾ പറയുന്നു ഞാൻ സംഘപരിവാറുകരി ആണെന്ന് , കൈരേഖ നോക്കി ഫലം പറയുന്നവൻ പറയുന്നു ഞാൻ മാവോയിസ്റ്റ് ആണെന്ന് മാധ്യമങ്ങൾ പറയുന്നു ഞാൻ ആക്ടിവിസ്റ്റ് ആണെന്ന്. സത്യത്തിൽ നിങ്ങൾ തമ്മിൽ ഒരു തീരുമാനത്തിൽ എത്തൂ. അതുവരെ ഞാൻ ഒരു കുടുംബം നോക്കുന്ന, എനിക്ക് നേരേവരുന്ന അനീതികൾക്കും അക്രമങ്ങൾക്കും നീതി നിഷേധങ്ങൾക്കും എതിരെ പ്രതികരിച്ച് പോകുന്ന പാവം സർക്കാർ ഉദ്യോഗസ്ഥ ആയി തന്നെ ഇരിക്കാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam