ഭരണഘടന വിശ്വാസത്തിന് മേലെയെന്ന് ഓര്‍മിപ്പിച്ച് മന്ത്രിമാര്‍; സന്ദേശത്തില്‍ നവോത്ഥാനവും ശബരിമലയും

By Web TeamFirst Published Jan 26, 2019, 10:52 AM IST
Highlights

ഭരണഘടന ഉറപ്പു വരുത്തുന്ന മൗലികാവകാശങ്ങൾ ലംഘിക്കപ്പെടാതെ കാത്തുരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കടകംപള്ളി. ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കുക സർക്കാർ ഉത്തരവാദിത്വമെന്ന് മന്ത്രി എ കെ ബാലൻ. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന പ്രതിജ്ഞ പുതുക്കണമെന്ന് എ സി മൊയ്തീന്‍

തിരുവനന്തപുരം: റിപബ്ലിക് ദിനത്തിലും നവോത്ഥാനവും ശബരിമലയും പരോക്ഷമായി പറഞ്ഞ് മന്ത്രിമാരുടെ സന്ദേശം. സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ നടന്ന റിപബ്ലിക് ദിന പരേഡിനെ അഭിസംഭോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍. ശബരിമല വിധിക്ക് പിന്നാലെ കേരളത്തില്‍ തുടരുന്ന സംഭവ വികാസങ്ങളുടെ പ്രതിഫലനമാകുകയായിരുന്നു സന്ദേശ പ്രസംഗങ്ങള്‍. 

ഭരണഘടന ഉറപ്പു വരുത്തുന്ന മൗലികാവകാശങ്ങൾ ലംഘിക്കപ്പെടാതെ കാത്തുരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ ഭരണസംവിധാനങ്ങൾ പരാജയപ്പെട്ടുകൂടാ. രേണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വീഴ്ചകൾ ഉണ്ടായാൽ അത് നമ്മുടെ രാജ്യത്തിന്റെ മുന്നോട്ടുള്ള ഗതിക്ക് തന്ന പ്രതിബന്ധം സൃഷ്ടിക്കുമെന്നും റിപ്പബ്ളിക് ദിന സന്ദേശത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു. 

ഭരണഘടനക്ക് മുകളിലാണ് വിശ്വാസം എന്ന പ്രചാരണം ചില കോണുകളിൽ നിന്നുണ്ടായത് ആശങ്കജനകമെന്ന് കോഴിക്കോട് നടന്ന റിപബ്ലിക് ദിന പരിപാടിയില്‍ മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. .ഇത്തരം നീക്കങ്ങൾ ആശാസ്യമല്ലെന്നും ഭരണഘടനയുടെ സംരക്ഷണത്തിന് എല്ലാ വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങണമെന്നും മന്ത്രി സന്ദേശത്തിൽ പറഞ്ഞു.

നവോത്ഥാന വിരുദ്ധ ശക്തികളെ തിരിച്ചറിയാനുള്ള ശക്തിയുണ്ടെങ്കില്‍ മാത്രമേ വികസനത്തിന്റെ പാതയിൽ മുന്നോട്ടു പോകാനാകൂ എന്ന്  മന്ത്രി കെ കൃഷ്ണൻകുട്ടി കോട്ടയത്ത് പറഞ്ഞു. നവ കേരള നിര്‍മ്മിതിക്ക് ഒരുങ്ങുന്ന കേരള ജനത ഈ റിപ്പബ്ലിക് ദിനത്തിൽ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന പ്രതിജ്ഞ പുതുക്കണമെന്ന് എറണാകുളത്ത് നടന്ന ചടങ്ങില്‍ മന്ത്രി എസി മൊയ്‌ദീൻ ഓര്‍മ്മിപ്പിച്ചു.

ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കുക സർക്കാർ ഉത്തരവാദിത്വമെന്ന് നിയമ മന്ത്രി എ കെ ബാലൻ പറഞ്ഞു. മൗലികാവകാശങ്ങൾ നിഷേധിയ്ക്കുന്ന ആചാരങ്ങൾ ഇപ്പോഴും തുടരണമെന്ന് ശഠിയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു. 

click me!