
തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ കാറ്റും മഴയും കനത്ത നാശനഷ്ടം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഏകോപിപ്പിച്ച് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താനും അതീവ ജാഗ്രത പുലര്‍ത്താനും മുഖ്യമന്ത്രി പിണറായി വിജയന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് മുഖ്യമന്ത്രി കളക്ടര്‍മാരോട് സംസാരിച്ചത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ കളക്ടര്‍മാര്‍ അവിടുത്തെ കാലവര്‍ഷക്കെടുതിയെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികളെക്കുറിച്ച് വിവരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ നാശനഷ്ടം. ദുരന്ത സാധ്യത കണക്കിലെടുത്ത് ആവശ്യമായ സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കളക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കോസ്റ്റ്ഗാര്‍ഡിന്‍റെയും നാവിക-വ്യോമ സേനകളുടെയും സഹായം തേടണം. അണക്കെട്ടുകള്‍ തുറക്കുമ്പോള്‍ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഇക്കാര്യം മുന്‍കൂട്ടി അറിയിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ഒരോ ജില്ലയിലുമുണ്ടായ നാശനഷ്ടത്തിന്‍റെ വിവരങ്ങളും എടുത്ത നടപടികളും കളക്ടര്‍മാര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ഡോ. കെ.എം എബ്രഹാം, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്‍, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. സുദേവന്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍ എന്നിവരും പങ്കെടുത്തു.
നാവികസേനയുടെ ഹെലികോപ്റ്ററുകളും, ഡോര്‍ണിയര്‍ വിമാനവും, കപ്പലുകളും രക്ഷാ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്. ഇതിനുപുറമെ വായുസേനയുടെ സഹായവും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam