
ഇടുക്കി: പൂപ്പാറ നടുപ്പാറ റിസോര്‍ട്ടിലെ ഇരട്ടകൊലപാതകത്തില്‍ രണ്ട് പേര്‍ പിടിയില്‍. പ്രതിയെന്ന് സംശയിക്കുന്ന റിസോര്‍ട്ട് ജീവനക്കാരന്‍ ബോബിനെ സഹായിച്ച ദമ്പതികളാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട റിസോര്‍ട്ട് ഉടമ ജേക്കബ് വര്‍ഗ്ഗീസിന്‍റെ മോഷണം പോയ കാര്‍ മുരുക്കുംപടിയിലെ ഒരു പള്ളിയ്ക്ക് സമീപത്തുനിന്ന് കണ്ടെത്തി.
കസ്റ്റഡിയിലെടുത്ത പ്രതികളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരുടെ അറസ്റ്റ് ഉച്ചയ്ക്ക് രേഖപ്പെടുത്തും എന്ന് പൊലീസ് അറിയിച്ചു. എസ്റ്റേറ്റില്‍നിന്ന് 200 കിലോ ഏലം മോഷണം പോയിരുന്നു. ഇത് സമീപത്തെ കടയില്‍ വിറ്റതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുനന് ബോബിനെ കണ്ടെത്താന്‍ സൈബര്‍ സെല്ലുമായി ചേര്‍ന്ന് ഇയാളുടെ ഫോണ്‍ നമ്പര്‍ ട്രേസ് ചെയ്യാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
എസ്റ്റേറ്റ് ഉടമ ജേക്കബ് വര്‍ഗ്ഗീസ് വെടിയേറ്റും മുത്തയ്യ വെട്ടേറ്റുമാണ് മരിച്ചത്. സന്ദര്‍ശകര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനും എസ്‌റ്റേറ്റിലെ കണക്കുകള്‍ നോക്കുന്നതിനുമാണ് മുത്തയ്യെയും ബോബിനെയും ജോലിക്കെടുത്തത്.
ജീവനക്കാരനായ മുത്തയ്യ രണ്ട് ദിവസമായി വീട്ടിലേക്ക് എത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോളാണ് മുറിക്കുള്ളിൽ രക്തം കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തുള്ള എലക്കാ സ്റ്റോറിൽ മരിച്ച നിലയിൽ മുത്തയ്യയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതിന് ശേഷമാണ് സ്റ്റോറിന് സമീപത്തെ ഏലക്കാട്ടിൽ വിലച്ചെറിഞ്ഞ നിലയിൽ റിസോര്‍ട്ട് ഉടമയുടെ മൃതദേഹം കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam