കണ്ണൂര്‍: പിണറായിയിൽ നടന്ന ക്രൂരമായ കൊലപാതക പരമ്പരയുടെ ചുരുളുകൾ അഴിയുന്നു. മാതാപിതാക്കളെയും രണ്ട് കുട്ടികളെയും കൊന്നത് സൗമ്യയാണെന്ന് തെളിഞ്ഞതോടെ, കൊലയുടെ രീതിയിലേക്കും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും കണ്ടെത്തുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് പൊലീസ്.
എലിവിഷമാണ് എല്ലാവരുടെയും കൊലയ്ക്ക് സൗമ്യ ഉപയോഗിച്ചതെന്ന് രാസപരിശോധന റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. എലിവിഷം സൗമ്യക്ക് വാങ്ങിനൽകിയത് ഇവരുമായി ബന്ധമുള്ള ഓട്ടോഡ്രൈവറാണെന്നാണ് ഇപ്പോൾ പൊലീസിനന്‍റെ നിഗമനം. ഇയാളുൾപ്പെടെ സൗമ്യയുമായി ബന്ധമുള്ള മൂന്ന് പേരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.
ഇവരെ ചോദ്യം ചെയ്തുവരികയാണ്. എലിവിഷം വാങ്ങി നൽകിയെന്ന് സമ്മതിച്ചെങ്കിലും കൊലപാതകത്തിൽ പങ്കില്ലെന്ന് ഓട്ടോഡ്രൈവർ പൊലീസിനോട് പറഞ്ഞുവെന്നാണ് വിവരം. വീട്ടിലെ സാധാരണ ഉപയോഗിത്തിനെന്ന് കരുതിയാണ് എലിവിഷം വാങ്ങി നൽകിയതെന്നാണ് ഇയാൾ പറയുന്നത്.