
റിയോ ഡി ജനീറോ: 16 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ബ്രസീലിയന്‍ സ്വപ്നങ്ങള്‍ റഷ്യന്‍ മണ്ണില്‍ നെയ്മറും സംഘവും യാഥാര്‍ത്ഥ്യത്തിലെത്തിക്കുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബെല്‍ജിയത്തിന്‍റെ കരുത്തിനുമുന്നില്‍ മഞ്ഞപ്പടയുടെ താളം നിലയ്ക്കുകയായിരുന്നു. വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നില്ലെങ്കിലും ഇതിഹാസ താരങ്ങള്‍ നിരാശ മറച്ചുവയ്ക്കാതെ രംഗത്തെത്തുകയാണ്.
2002 ലോകകപ്പ് ബ്രസീലിന് സമ്മാനിച്ച റൊണാള്‍ഡോ നിരാശ പ്രകടമാക്കി രംഗത്തെത്തി. നെയ്മറില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നുവെന്നാണ് റൊണാള്‍ഡോ വ്യക്തമാക്കിയത്. ടീം എന്ന നിലയില്‍ ബ്രസീല്‍ മികവിലേക്ക് എത്തുന്നുണ്ടെങ്കിലും താരങ്ങളുടെ പ്രഹര ശേഷി ചോദ്യം ചെയ്താണ് റോണോ അഭിപ്രായം പറഞ്ഞത്.
ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നതില്‍ നെയ്മറിന് പൂര്‍ണ വിജയത്തിലെത്താനായില്ലെന്ന് അദ്ദേഹം ചൂണ്ടികാട്ടി. പരിക്കിന്‍റെ പിടിയിലായതിനാലാണ് നെയ്മര്‍ മികവിന്‍റെ പാരമ്യത്തിലേക്ക് ഉയരാത്തതെന്ന് വിശ്വസിക്കുന്നില്ലെന്നും റോണോ കൂട്ടിച്ചേര്‍ത്തു. അടുത്ത ലോകകപ്പില്‍ ബ്രസീലിന് കിരീടം നേടാനുള്ള ശേഷിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രമുഖ സ്പോര്‍ട്സ് മാഗസീന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ ലോകഫുട്ബോളര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam